ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം, നിരവധി വീടുകൾ തകർന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയിൽ കാറ്റിനും മഴയ്ക്കും ഓരോ ദിവസവും ശക്തി കൂടിക്കൊണ്ടിരിക്കുകയാണ്. കൊടുംകാറ്റിനും ചുഴലിക്കാറ്റിനും സമാനമായ രീതിയിലാണ് കാറ്റ് വീശുന്നത്. ശക്തമായ ചുഴലിക്കാറ്റിൽ വന്മരങ്ങൾ പോലും വേരോടെ പിഴുതെറിയപ്പെടുകയാണ് . മരങ്ങൾ വീണു നിരവധിപേരുടെ വീടുകൾ തകർന്നു. ശക്തമായ ഇടിമിന്നലുകൾ കൂടി എത്തുന്നതോടെ ജനങ്ങൾ ഭയചകിതരാണ്.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഉണ്ടായ ആഞ്ഞു വീശിയ കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി മേഖലയില്‍ വ്യാപക നാശ നഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി മാനിടംകുഴി, വില്ലണി മിച്ചഭൂമി, ആനക്കല്ല് പൊന്മല, കൂറവാമൂഴി, മണങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് നാശം വിതച്ചത്.
മാനിടംകുഴിയില്‍ ആറ് വീടുകളും വില്ലണി മിച്ചഭൂമി ഭാഗങ്ങളില്‍ മൂന്ന് വീടുകളും കുറുവാമൂഴി മണങ്ങല്ലൂര്‍ ഭാഗങ്ങളില്‍ ഒരോ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. കൂടാതെ കപ്പ, വാഴ, റബ്ബര്‍ തുടങ്ങിയവയും കാറ്റില്‍ ഒടിഞ്ഞ് വീണു. കൂവപ്പള്ളി കോളനിയില്‍ ഇരുപതോളം വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. പ്രദേശത്ത് കൂവപ്പള്ളി വില്ലേജ് ഓഫീസറും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര് തങ്കപ്പനും സന്ദര്‍ശിച്ചു.
മാനിടംകൂഴിഭാഗത്ത് ആറ് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. കുന്നത്തുകുഴി ബാബു, ചെങ്ങളംവീട്ടില് വിനുക്കുട്ടന്, മണക്കയം ലത, വാവണ്ണാപ്പറമ്പില് ശശി, വെട്ടിയാങ്കല്‍ കുഞ്ഞുമോന് എന്നിവരുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി. മരം വീണ് കാണാശ്ശേരി രാജു പത്രോസിന്റെ വീട് ഭാഗീകമായി തകര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പഞ്ചായത്തംഗം കുഞ്ഞുമോള്‍ ജോസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കുറുവാമൂഴി അഞ്ചാംമൈല്‍ മഞ്ഞാലിപ്പറമ്പില് ഡാനിയുടെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. വിടിനുള്ളില്‍ ഈസമയം വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. മണങ്ങല്ലൂര്‍ തേനംമാക്കല്‍ അബ്ദുള്‍ ലത്തീഫീന്റെ വീടിന് മുകളിലേക്ക് തേക്ക് മരം വീണ് മേല്‍ക്കൂര ഭാഗീകമായും ചുറ്റുമതിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പഞ്ചായത്തംഗം ടോംസ് ആന്റണി സ്ഥലം സന്ദര്‍ശിച്ചു.
വില്ലണി വേടര്‍കുന്ന് ഭാഗത്ത് ആഞ്ഞിലി മരം കടപുഴകി വീണ് ചക്കാമ്പുഴ ബേബിയുടെയും ജോമോന്റയും വീടുകള്‍ക്ക് ഭാഗൂകമായി കേടുപാടുകള്‍ സംഭവിച്ചു. ബേബിയുടെ വീടിന്റെ അടുക്കള ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വില്ലണി മിച്ചഭൂമി കന്നുപറമ്പില്‍ ബിജിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോയി. വില്ലണിയില്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സൈമണ്‍ ജോസഫിന്റെ 150 കപ്പയും ഇരുപതോളം വാഴകളും കാറ്റിയില്‍ നശിച്ചു. നെല്ലിമല അന്‍സാരിയുടെ റബ്ബര്‍ മരങ്ങളും കാറ്റില്‍ കടപുഴകി വീണു. മടുക്കക്കുഴി ജോര്‍ജ് മാത്യുവിന്റെ പശുതൊഴുത്തിലേക്ക് തേക്ക് മരം വീണ് പൂര്‍ണ്ണമായും തകര്‍ന്നു. പഞ്ചായത്തംഗം വിദ്യാ രാജേഷ് സ്ഥലം സന്ദര്‍ശിച്ചു.