KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മറിയാമ്മ സണ്ണി വീണ്ടും എരുമേലി പഞ്ചായത്ത് പ്രസിഡന്റ് , ഇത്തവണ ഇടതു പക്ഷ പിന്തുണയോടെ..

എരുമേലി : മുൻപ് വലതുപക്ഷ പിന്തുണയോടെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആയി ഭരണം നടത്തിയ കോൺഗ്രസിലെ മറിയാമ്മ സണ്ണി, (സുബി സണ്ണി) ഇത്തവണ ഇടതു പക്ഷ പിന്തുണയോടെ, കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ അട്ടിമറിച്ച്, വീണ്ടും എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആയി സ്ഥാനമേൽക്കുന്നു . ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ , കോൺഗ്രസ് സ്ഥാനാർഥിയായ ലിസ്സി സജിയെ ഒരുവോട്ടിന് തോൽപ്പിച്ചാണ് പ്രസിഡന്റ് സ്ഥാനം വീണ്ടും കരസ്ഥമാക്കിയത് .
മറിയാമ്മ സണ്ണിക്ക് 12 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ ലിസി സജിക്ക് 11 വോട്ടുകളാണ് ലഭിച്ചത്.

അസിസ്റ്റന്റ് റജിസ്ട്രാർ ഷെമീർ മുഹമ്മദിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തിയത് . കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര ധാരണ പ്രകാരം പഞ്ചയായത് പ്രസിഡണ്ട് ആയിരുന്ന ജിജിമോൾ സജി രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസ് പിന്തുണയോടെ കഴിഞ്ഞ ഫെബ്രുവരി 20 വരെ, പത്തുമാസം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആയി ഭരണം നടത്തിയിരുന്ന മറിയാമ്മ , കോൺഗ്രസ് ധാരണ പ്രകാരം രാജി വയ്ക്കുകയായിരുന്നു . കോൺഗ്രസ് കമ്മറ്റി തീരുമാനപ്രകാരം ഉമ്മിക്കുപ്പ (വാർഡ് 15) വാർഡ് അംഗം ജിജി മോൾ ആയിരിന്നു തുടർന്ന് പ്രസിഡന്റ് ഭരണം നടത്തിയത് . തുടർന്ന് പൊരിയന്മല വാർഡഗം (വാർഡ് 21) ലിസി സജിക്കും അവസാന ഊഴം ഒഴക്കനാട് നിന്ന് ജയിച്ച അനിത സന്തോഷിനും എന്നതായിരുന്നു കോൺഗ്രസിലെ ധാരണ

കോൺഗ്രസ് പാർട്ടിയിലെ ധാരണ പ്രകാരം ഇത്തവണ ലിസി സജിയായിരുന്നു പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചത്. കോൺഗ്രസ് പാർട്ടി എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിരുന്നു .23 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് 11 അംഗങ്ങളും എൽഡിഎഫിന് 11 അംഗങ്ങളും (സിപിഎം 10, സിപിഐ ഒന്ന്) ഒരു സ്വതന്ത്രനുമാണുള്ളത്. സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോൺഗ്രസ് പഞ്ചായത്ത് ഭരണം നടത്തിയിരുന്നത് .

error: Content is protected !!