KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാതൃക കർഷകന്റെ തോട്ടത്തിലെ വിളവെടുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി : സ്വന്തമായി കൃഷിസ്ഥലം ഇല്ലാത്തവർക്കും , കൃഷി ചെയ്ത് മികച്ച വരുമാനം നേടാം എന്ന് തെളിയിക്കുകയാണ് അറുപത്തിയാ റുകാരനായ കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി കാരിക്കൽ ജോസഫ് ഡൊമിനിക്ക് എന്ന മാതൃക കർഷകൻ . അദ്ദേഹത്തതിന് സ്വന്തമായുള്ളത് 15-സെന്റ് സ്ഥലം, എന്നാൽ പതിവായി കൃഷി ചെയ്യുന്നത് പാട്ടത്തിനെടുത്ത എട്ട് ഏക്കറിൽ, കൃഷി ഉപജീവനമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ മാതൃകയാണ് ഇദ്ദേഹം . അദ്ദേഹത്തിനെ പുരയിടത്തിലെ 5 സെൻറ് പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് അഡ്വ: സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു . .


കപ്പാട്, മഞ്ഞപ്പള്ളി, തമ്പലക്കാട്, എറികാട് എന്നിവിടങ്ങളിലായി പാട്ടത്തിനെടുത്താണ് എട്ട് ഏക്കറിൽ കൃഷി. കാർഷിക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ജോസഫ് കൃഷി തന്നെയാണ് ഉപ ജീവനമാർഗമാക്കിയത്. ഇടയ്ക്ക് മറ്റ് പല ജോലികളും ചെയ്ത് നോക്കിയെങ്കിലും കൃഷിയിലേക്ക് തന്നെ മടങ്ങിയെത്തി. 40 വർഷമായി കൃഷി ചെയുന്ന ജോസഫ് അഞ്ചുവർഷം മുൻപാണ് പത്ത് ഏക്കറോളം സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചത്. പലയിടങ്ങളിലായി കിടക്കുന്ന തോട്ടങ്ങളിൽ എത്തിപ്പെടാൻ കഴിയാത്തതിനാൽ ഇപ്പോൾ രണ്ടക്കറിലെ കൃഷി കുറച്ചിരിക്കുകയാണ് അറുപത്തിആറുകാരനായ ജോസഫ്.

യന്ത്രപ്പണികളൊഴിച്ചാൽ കൃഷിയിട ത്തിലെ പണികളെല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. കൂട്ടത്തോടെയുള്ള കപ്പപറിക്കലിനും മറ്റും സഹായികളെ വെയ്ക്കും. രാവിലെ ആറിന് കൃഷിയിടത്തിലിറങ്ങിയാൽ ഭക്ഷണം കഴിക്കാനും വിശ്രമവുമൊഴിച്ചാൽ വൈകീട്ട് ആറിനാണ് തിരികെ കയറുന്നത്. രാവിലെ മുതലുള്ള കൃഷിപ്പണിയിപ്പോൾ ദിനചര്യയുടെ ഭാഗമായതായി ജോസഫ് പറയുന്നു

രണ്ടേക്കറിൽ മത്തങ്ങയാണ് കൃഷി ചെയ്യുന്നത്. ഇത്തവണ രണ്ട് ടൺ മത്തങ്ങ വിറ്റുകഴിഞ്ഞു. കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചിൽ, ചുരയ്ക്ക, വെള്ളരി, വെണ്ട, വഴുതന, പയർ, ചീര, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷിയിടത്തിലുണ്ട്. കഴിഞ്ഞവർഷം 20 സെന്റ് സ്ഥലത്ത് നെൽകൃഷിയും ചെയ്ത് വിളവെടുത്തിരുന്നു. നാടൻ പച്ചക്കറി ആവശ്യമുള്ളവർക്കും സൂപ്പർമാർക്കറ്റുകളിലുമാണ് പച്ചക്കറി വില്പന .

കപ്പയ്ക്ക് കൂടുതൽ വിളവ് ലഭിക്കുന്നത് രണ്ട് തട്ടിൽ വളരുന്ന രീതിയിലാണ് തണ്ട് നട്ടിരിക്കുന്നത്. കപ്പതണ്ട് നീളം കൂട്ടി മുറിച്ചശേഷം കത്തി കൊണ്ട് വട്ടത്തിൽ വരഞ്ഞ ശേഷം നടുന്ന രീതിയാണിത്. അരയേക്കറോളം സ്ഥലത്ത് ഈ രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. ഈ രീതിയിൽ നട്ട കപ്പയ്ക്ക് സാധാരണ നട്ട കപ്പയേക്കാൾ വിളവുണ്ടെന്ന് ജോസഫ് പറഞ്ഞു. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. കീടങ്ങളെ തുരു ത്താൻ കാഞ്ഞിരത്തിന്റെ തൊലിയും ഇലയും ഗോമൂത്രവും ഉപയോഗിച്ച് തനിയെ കണ്ടുപിടിച്ച കൂട്ടാണ് ഉപയോഗിക്കുന്നത്.

അംഗീകാരമായി പഞ്ചായത്തിലെ മികച്ച കർഷകർ, മികച്ച ജൈവകർഷകർ, മാതൃകാകർഷകൻ, സമ്മിശ്ര കർഷകൻ തുടങ്ങിയ അവാർഡുകളും ജോസഫിനെ തേടിയെത്തിയിട്ടുണ്ട്.

error: Content is protected !!