KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രക്ഷകന്റെ കണ്ടുമുട്ടൽ.. മൂന്നു പതിറ്റാണ്ട് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും കാണുവാൻ എത്തി

 January 3, 2020 

രക്ഷകന്റെ കണ്ടുമുട്ടൽ.. മൂന്നു പതിറ്റാണ്ട് മുൻപ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും കാണുവാൻ എത്തി 

കാഞ്ഞിരപ്പള്ളി : 32 വർഷംമുൻപ് , അതായത് 1987ൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്ന് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞു മോഷ്ടിക്കപ്പെട്ടു .. വൈദ്യുതിമുടക്കത്തിനിടെയാണ് കുഞ്ഞു അപ്രത്യക്ഷമായത് . എവിടെ പോയെന്നറിയാതെ കരഞ്ഞു തളർന്ന ആ മാതാപിതാക്കൾക്ക് സ്വാന്തനമായത് അന്നത്തെ പൊൻകുന്നം എസ്ഐയായിരുന്ന എൻ. രാമചന്ദ്രൻ ആയിരുന്നു. വിദഗ്ധമായ രീതിയിൽ അന്വേഷണം നടത്തിയ അദ്ദേഹം രണ്ടാം ദിവസം തന്നെ കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കളെ തിരികെയേൽപ്പിച്ചു. ചെറുവള്ളി ബാവലുപറമ്പിൽ വീട്ടിൽ സുധയുടെ മകൻ സുമേഷ് ആയിരുന്നു ആ കുഞ്. ഇപ്പോൾ പ്രായം 32 വയസ്സ് . ഭാര്യ നീതു. അന്ന് എസ്ഐയായിരുന്ന എൻ. രാമചന്ദ്രൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി വിരമിച്ചു. 

32 വർഷങ്ങൾക്കു ശേഷം താൻ രക്ഷപ്പെടുത്തിയ കുഞ്ഞിനെ വീണ്ടും കാണണമെന്ന് രാമചന്ദ്രനു ആഗ്രഹം തോന്നിയപ്പോൾ, പൊൻകുന്നം 
ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ സഹായം തേടി. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ ചെറുവള്ളിയിൽ താമസിക്കുന്ന സുമേഷിനെ കണ്ടെത്തി. അതോടെ അവർ തമ്മിലുള്ള വികാരനിഭരമായ കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങി. 

കോട്ടയം കാരൂരിൽ താമസിക്കുന്ന രാമചന്ദ്രനെ കാണുവാൻ സുമേഷുമയി എത്തിയ ‘അമ്മ സുധ, നിറകണ്ണുകളോടെ സുമേഷിന്റെ മുൻപിൽ നിർത്തി പറഞ്ഞു ‘കാണാതായ പൊന്നാണിത്. ഇവനെ തിരിച്ചു തന്നത് അങ്ങാണ്. ഒരിക്കലും മറക്കില്ല.’. തന്റെ രക്ഷകനായ പോലീസ് ഉദ്യോഗസ്ഥൻ വാത്സല്യത്തോടെ കെട്ടിപ്പിടിച്ചപ്പോൾ സുമേഷ് നിറകണ്ണുകളോടെ ചേർന്ന് നിന്നു. 

കരിങ്കുന്നം സ്വദേശികളായ ബാലനും രാധാമണിയുമായിരുന്നു അന്ന് കുഞ്ഞിനെ മോഷ്ടിച്ച കേസിലെ പ്രതികൾ. താൻ ഗർഭിണിയാണെന്നു പറഞ്ഞു രാധാമണി മറ്റൊരാളിൽ നിന്നു പണം വാങ്ങിയിരുന്നു. പ്രസവിച്ചുവെന്നു കാണിച്ചു കൂടുതൽ പണം വാങ്ങാനായിരുന്നു മോഷണം– രാമചന്ദ്രൻ പറഞ്ഞു.‌

നാടു മുഴുവനും അന്വേഷണം നടത്തിയിരുന്നു. വഴിവക്കിലിരുന്ന് പ്രതിയായ രാധാമണി കു‍ഞ്ഞിന്റെ ചുണ്ടിൽ പൈപ്പുവെള്ളം ഇറ്റിക്കുന്നതു കണ്ട അടുത്തുള്ള ഹോട്ടൽ ജീവനക്കാരൻ ജബ്ബാറിനു സംശയം തോന്നിയതാണു തുണയായത്. സ്വന്തം കുഞ്ഞിന് ആരെങ്കിലും പൈപ്പുവെള്ളം കൊടുക്കുമോ? അപ്പോൾ തന്നെ ജബ്ബാർ പോലീസിൽ വിവരം അറിയിച്ചു. ബസു കയറിയ രാധാമണിയും ബാലനും കരിങ്കുന്നത്ത് ഇറങ്ങിയെന്ന് അറിഞ്ഞു. അങ്ങനെ ഇവനെ കണ്ടെത്തി– സുമേഷിന്റെ കൈയിൽ പിടിച്ച് രാമചന്ദ്രൻ പറഞ്ഞു. നീതുവാണു സുമേഷിന്റെ ഭാര്യ. സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ കൊച്ചുമകനാണ് എൻ. രാമചന്ദ്രൻ.

error: Content is protected !!