KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കലിയിളകിയെത്തിയ കാട്ടാനയുടെ മുൻപിൽ നിന്നും അമ്മയെ രക്ഷിക്കുവാൻ മനോജ് സ്വന്തം ജീവൻ ബലികഴിക്കുവാൻ തയ്യാറായി. ഭാഗ്യം ചെയ്ത ആ അമ്മയുടെ പേര് ഓമന.

March 2, 2020 

കണമല / പമ്പാവാലി : മക്കളുടെ ജീവൻ രക്ഷിക്കുവാൻ അമ്മ സ്വന്തം ജീവൻ ബലികൊടുക്കാൻ ശ്രമിച്ച സംഭവങ്ങൾ ധാരളം, എന്നാൽ അമ്മയുടെ ജീവൻ രക്ഷിക്കുവാൻ മകൻ സ്വന്തം ജീവൻ ബലികൊടുക്കുവാൻ തയ്യാറായ സംഭവമാണ് പമ്പാവാലിയിൽ നടന്നത്.

കൊടും വേനലിൽ പുരയിടത്തിലെ വെള്ളം വറ്റാറായപ്പോഴാണ്, ശബരിമല വനാതിർത്തിയിലെ ജനവാസമേഖലയായ പമ്പാവാലി എഴുകുംമൺ സ്വദേശിയായ പൊടിപ്പാറയിൽ മനോജ് (35) ‘അമ്മ ഓമന (60 ) ക്കൊപ്പം എഴുകുമൺ വനംവകുപ്പ് ഓഫീസിന് സമീപം അഴുതയാറ്റിൽ കുളിക്കാനും തുണി നനയ്ക്കാനും പോയത്. മൂക്കംപെട്ടി ജങ്ഷനിൽ ഓട്ടോറിക്ഷാ ഓടിക്കുന്ന മനോജ് ഓട്ടോറിക്ഷയിൽ കടവിലെത്തിയപ്പോൾ അപ്രതീക്ഷിതമായി കലിയിളകി പാഞ്ഞെത്തിയ കാട്ടാനയുടെ മുൻപിൽപ്പെട്ടു. ഓട്ടോറിക്ഷയ്ക്കു നേരേ ആന പാഞ്ഞുചെല്ലുകയായിരുന്നു.

ആന വരുന്നതുകൊണ്ട് മനോജ് ഓട്ടോയിൽ നിന്നും ചാടിയിറങ്ങിയെങ്കിലും, പേടിച്ചരണ്ട ഓമനയ്ക്ക് ഓട്ടോറിക്ഷയിൽനിന്ന്‌ ഇറങ്ങാനായില്ല. പ്രായത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ഓട്ടോ സ്റ്റാർട്ട് ചെയ്തു തിരിച്ചു ഓടിച്ചുപോകുവാൻ ആ സ്ഥലത്തു സാഹചയം ഉണ്ടായിരുന്നില്ല, അതിനുള്ള സമയമുവും ഉണ്ടായിരുന്നില്ല. 
മനോജിന് തനിയെ ഓടി രക്ഷപ്പടുവാൻ സാധിക്കുമായിരുന്നെങ്കിലും, അങ്ങനെ ചെയ്താൽ വയോധികയായ, തനിയെ ഓടി രക്ഷപെടുവാൻ ശേഷിയില്ലാത്ത അമ്മയെ ആന കുത്തിക്കൊല്ലും എന്നുറപ്പായിരുന്നതിനാൽ, സ്വന്തം ജീവൻ പണയപെടുത്തി  അമ്മയെ രക്ഷിക്കുവാൻ മനോജ് തീരുമാനിച്ചു. ചിന്തിച്ചു നിൽക്കുവാൻ സമയമില്ലാത്തതിനാൽ, അമ്മയോട് രക്ഷപെടുവാൻ പറഞ്ഞശേഷം, കയ്യിലിരുന്ന വെള്ളത്തോർത്തും ചുഴറ്റികൊണ്ട് മനോജ് ആനയുടെ നേരെ ഓടി. ഒരു നിമിഷം പകച്ച ആന ലക്ഷം മാറ്റി മനോജിനെ പിടിക്കുവാൻ പിന്നാലെ കുതിച്ചു. 

ആനക്ക് പിടിക്കുവാൻ സാധിക്കാത്ത തരത്തിൽ ഒരു കിലോമീറ്ററോളം മനോജ് ആനയുടെ മുൻപിലൂടെ ഓടി ആനയെ സ്ഥലത്തുനിന്നും ദൂരേക്ക് മാറ്റി . ആന മാറിയതോടെ ഓമന ഓട്ടോറിക്ഷയിൽനിന്ന് പുറത്തിറങ്ങി രക്ഷപെട്ടു. മനോജിനെ കിട്ടാത്തതിനാൽ കലിയിളകിയ ആന തിരികെ ഓട്ടോയുടെ അടുത്തുചെന്ന് ഓട്ടോറിക്ഷ കുത്തിമറിച്ചു ചവിട്ടി തകർത്തു കലിതീർത്തു. 

മകന്റെ ധൈര്യവും ദൈവത്തിന്റെ അനുഗ്രഹവുംമൂലമാണ് ജീവൻ തിരിച്ചുകിട്ടിയതെന്നു മകൻ തിരിച്ചതന്നെ ജീവനുമായി, ഭാഗ്യവതിയായ ഓമന കണ്ണീരോടെ പറഞ്ഞു. 

നാട്ടുകാരും വനപാലകരും ചേർന്ന് ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് അത് കാടിനുള്ളിലേക്ക് പോയത്. ജനങ്ങളെ ഭീതിയിലാക്കികൊണ്ടു ഒറ്റയാൻ രണ്ടുദിവസമായി അഴുതക്കടവിന്റെ പരിസരങ്ങളിലുണ്ട്. 

error: Content is protected !!