KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബിജെപിയുടെ വോട്ടുകൾ തനിക്ക് ലഭിച്ചു : പി സി ജോര്‍ജ് ജോർജ്ജിന്റെ പ്രസ്താവന വിവാദമാകുന്നു

പൂഞ്ഞാറിൽ താന്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്. ഭൂരിപക്ഷം എത്ര എന്ന് ഇപ്പോൾ പറയുന്നില്ല. ഒരു വോട്ടിന് ആണെങ്കിലും ജയിച്ചാല്‍ പോരേ? ഇലക്ഷന്‍ വരെ ഭൂരിപക്ഷത്തെ കുറിച്ച് എന്തും പറയാം. പക്ഷേ ഇനി പറയുന്ന കണക്ക് തെറ്റാൻ പാടില്ല. ബൂത്തുകളിൽ നിന്ന് കണക്ക് വരാനുണ്ട്. ഈരാറ്റുപേട്ട ഒഴികെ എല്ലാ പഞ്ചായത്തുകളിലും ജനപക്ഷം മുന്നേറുമെന്നും പി സി ജോര്‍ജ് പറയുന്നു.

എസ്ഡിപിഐ എതിർത്തത് ഗുണം ആയി. ക്രിസ്ത്യൻ ഹിന്ദു വിഭാഗങ്ങൾ തനിക്ക് അനുകൂലമായി വലിയ പിന്തുണ നൽകി. ബിജെപി വോട്ടുകൾ തനിക്ക് കിട്ടി. ബിജെപിക്കാര്‍ക്ക് ഒരു ചായ പോലും വാങ്ങിക്കൊടുത്തില്ല. എല്ലാവരോടും വോട്ട് ചോദിച്ചതുപോലെ അവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അല്ലാതെ വോട്ട് കച്ചടവടമൊന്നുമല്ല. മുസ്‍ലിം വോട്ടുകൾ ഭിന്നിച്ചു. പൂഞ്ഞാറില്‍ രണ്ടാമത് ആര് എത്തുമെന്ന് പറയാൻ ആകില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ഈരാറ്റുപേട്ടയെ ഈരാറ്റുപേട്ട ആക്കിയത് ഞാനാ, ആ എന്നോട് ഇങ്ങനെ വൃത്തികേട് കാണിക്കാമോ’ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു. പാലായിൽ മാണി സി കാപ്പൻ വിജയിക്കും. മാണി സി കാപ്പന്‍ ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് ജനങ്ങളുടെ മനസ്സ് കവര്‍ന്നു. നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു. കാപ്പന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നു. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയം ജില്ലയിലെ ഫലം പി സി ജോര്‍ജ് പ്രവചിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ജയിക്കും. ചങ്ങനാശ്ശേരിയില്‍ രണ്ട് പേര്‍ക്കും സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍ വാസവന്‍ ജയിക്കും. കടുത്തുരുത്തിയില്‍ മോന്‍സിന്‍റ നില പരുങ്ങലിലാണ്. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോന്‍സ് കണ്ണന്താനമോ ജയരാജോ ജയിക്കും. വൈക്കത്ത് ആശയും പാലായില്‍ മാണി സി കാപ്പനും പൂഞ്ഞാറില്‍ പി സി ജോര്‍ജും ജയിക്കുമെന്നുമാണ് പ്രവചനം.

പിണറായി വിജയന്‍ ശബരിമലയില്‍ കയറി തമാശ കളിക്കാതിരുന്നെങ്കില്‍ തുടര്‍ ഭരണം ഉറപ്പായിരുന്നു. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതോടെ നാട് നശിച്ചെന്നും പി സി ജോര്‍ജ് ആരോപിച്ചു.

error: Content is protected !!