ബസ്സിന്റെ മുൻപിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. അപകടം നടന്നത് കെ. കെ. റോഡിൽ പൊൻകുന്നം ഇരുപതാം മൈലിൽ
പൊൻകുന്നം: ദേശീയ പാതയിൽ വാഴൂർ പത്തൊൻപതാം മൈയിലിനു സമീപം കെ.എസ്.ആർ.ടി.സി ബസിന് മുൻപിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം ആർപ്പൂക്കര കോലേട്ടമ്പലം ശ്രീരമ്യയിൽ ടി എൻ ശശിധരന്റെ മകൻ ടി.എസ്. രാജേഷ് (47)ആണ് മരിച്ചത്. ഇരുപതാംമൈലിനും പത്തൊൻപതാം മൈയിലിനും ഇടയിൽ കടുക്കാമല വളവിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം നടന്നത്.
പൊൻകുന്നം ഭാഗത്ത് നിന്നും റോഡിലൂടെ നടന്ന് വന്ന യുവാവ് ബസിന് മുൻപിലേയ്ക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്തുനിന്നും കുമളിക്ക് പോയതാണ് ബസ്. വാഹനത്തിന്റെ അടിയിലേയ്ക്ക് വീണ യുവാവിന്റെ തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി. നടന്നു വരുന്ന വഴി മറ്റൊരു വാഹനത്തിന്റെ മുൻപിലും ഇയാൾ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ഇയാളുടെ പക്കൽ നിന്നും ലഭിച്ച ആധാർ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. പൊൻകുന്നം, മണിമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. ഇരു സ്റ്റേഷനുകളിൽ നിന്നുമുള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു .

