കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയ ലോറി മാറ്റാൻ നടപടിയില്ല; പൊലീസിനെതിരെ പരാതി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവിൽ കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയ ലോറി ഒരാഴ്ചയായിട്ടും മാറ്റാന്‍ നടപടിയില്ലെന്ന് പരാതി. വാഹനയുടമയുടെ സ്വാധീനത്തിന് വഴങ്ങിയ പൊലീസ് തുടര്‍ നടപടികളും വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി കെട്ടിട ഉടമ രംഗതെത്തി. ഇടിയുടെ ആഘാതത്തില്‍ സാരമായ കേടുപാടുകളുണ്ടായ കെട്ടിടത്തില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനാണ് ഇരുമ്പ് കമ്പികളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് കെകെ റോഡിന് സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിലെ മൂന്ന് ഷട്ടറുകളിലായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് കടകള്‍ പൂർണ്ണമായും തകർന്നു. തയ്യല്‍ക്കടയും സ്പെയര്‍പാട്സുകളും വില്‍ക്കുന്ന കടകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്‍റെ തൂണുകള്‍ അടര്‍ന്നുമാറി. ലോറി മാറ്റാത്തതിനാല്‍ കെട്ടിടത്തിനുണ്ടായ ബലക്ഷയത്തിന്‍റെ വ്യാപ്തി പരിശോധിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് കെട്ടിട ഉടമയുടെ പരാതി. പൊലീസിന്‍റെ ഭാഗത്തു നിന്നും നീതിപൂര്‍വമായ ഇടപെടലുണ്ടായിട്ടില്ല.
വണ്ടിപ്പെരിയാര്‍ സ്വദേശിയാണ് വാഹനത്തിന്‍റെ ഉടമ. കെട്ടിടത്തിന് മാത്രം ചുരുങ്ങിയത് ഇരുപത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. കടകളിലെ നഷ്ടം ഏഴര ലക്ഷം രൂപയാണ്. കടയുടമയുടെ സ്കൂട്ടറും അപകടത്തില്‍ തകര്‍ന്നു. ഇതിനിടെ വാഹനത്തിലെ ലോഡ് അര്‍ധരാത്രി മാറ്റുകയും ചെയ്തു. ഇതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
