കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
കാഞ്ഞിരപ്പള്ളി സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം. ഇന്നലെ ഉച്ചകഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ തവണ 3800 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട സീറ്റിൽ ഇത്തവണ വിജയ സാധ്യതയുണ്ട്. വാഴൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കാഞ്ഞിരപ്പള്ളിയിൽ ഇതിനു മുന്‍പ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വിജയിച്ചിട്ടുമുണ്ട്. അതിനാൽ സീറ്റ് സിപിഐക്ക് തന്നെയാണ് അർഹതയെന്നും യോഗം അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി ഏറ്റെടുത്ത് കോട്ടയം, പൂഞ്ഞാർ സീറ്റുകൾ നൽകാമെന്ന സിപിഎമ്മിന്റെ ഫോർമുല യോഗം തള്ളികളഞ്ഞു. ഇന്നു കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ ജില്ലാ കൗണ്‍സിൽ യോഗവും ചേരുന്നുണ്ട്.
