ഹൈമാസ്‌റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്‌ച; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിപ്പടി ഇരുട്ടിൽ.
കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിപ്പടിയിൽ ദേശീയ പാതയോരത്തെ ഹൈമാസ്‌റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് രണ്ടാഴ്‌ച. ഇതോടെ സന്ധ്യ കഴിഞ്ഞാൽ ഇവിടെ കടകളിലെ വെളിച്ചവും വാഹനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്.
കടകൾ അടച്ചതിന് ശേഷം, രാത്രി സമയത്ത് ആശുപത്രിയിലേക്ക് ബസുകളിൽ എത്തുന്നവർക്ക് വെളിച്ചമില്ലാത്തത് ദുരിതമായി. ദേശീയപാതയിൽ ബസിറങ്ങി നട കയറിപ്പോകുന്ന ഭാഗത്തെ ലൈറ്റാണ് പ്രവർത്തനരഹിതമായിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ ജനറൽ ആശുപത്രിപ്പടി ഇരുട്ടിന്റെ പിടിയിലാകും. ആശുപത്രി വളപ്പിലെ പല സ്ഥലങ്ങളിലും സമീപമുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും കാടു കയറിയ നിലയിലാണ്. ആശുപത്രി വളപ്പിൽ നിന്നും 3 തവണ പാമ്പുകളെ കണ്ടെത്തി പിടികൂടിയിരുന്നു. സമീപ പറമ്പിലെ കാടുവെട്ടി തെളിക്കാൻ നടപടി ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റ് സമിതി പഞ്ചായത്തിന് കത്തു നൽകിയെങ്കിലും ഇതുവരെ നടപടിയായില്ല. ഹൈമാസ്‌റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
