പനമറ്റത്ത് തെരുവുനായകളുടെ ശല്യമേറി; വഴിയാത്രക്കാർ ഭീതിയിൽ.
പനമറ്റം: എലിക്കുളം പഞ്ചായത്തിലെ പനമറ്റം മേഖലയിൽ തെരുവുനായകളുടെ ശല്യം മൂലം നാട്ടുകാർ വലയുന്നു. പ്രഭാത നടത്തക്കിറങ്ങുന്നവർക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കും നായകളുടെ ശല്യം മൂലം സഞ്ചരിക്കാനാവുന്നില്ലെന്ന് പരാതി ഉയർന്നു.
പനമറ്റം-കൂരാലി റോഡ്, അക്കരക്കുന്ന് റോഡ്, നാലാംമൈൽ-പനമറ്റം റോഡ്, രണ്ടാംമൈൽ മുത്താരമ്മൻകോവിൽ-പനമറ്റം റോഡ് എന്നിവിടങ്ങളിലെല്ലാം നിരവധി നായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ട്. രാത്രി കടകളുടെ പരിസരത്ത് തമ്പടിക്കുന്ന ഇവ ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടിയെത്തുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
പനമറ്റം സ്‌കൂൾ മൈതാനത്തും വരാന്തകളിലും രാത്രി നായ്ക്കൾ കൂട്ടത്തോടെയുണ്ട്. ഭക്ഷണാവശിഷ്ടം കിട്ടുന്നിടത്തെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്. മേഖലയിലെ റോഡുകളിൽ പുലർച്ചെ പത്രവിതരണത്തിന് പോകുന്ന ഏജന്റുമാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ചില റോഡുകളിലൂടെ വിതരണക്കാർ പോകാൻ തയ്യാറാകുന്നില്ലെന്ന് ഏജന്റുമാർ വിശദീകരിച്ചു.
രണ്ടുവർഷം മുൻപ് പനമറ്റം മേഖലയിൽ പത്തിലേറെ പേർക്ക് ഒരുദിവസം തന്നെ നായകളുടെ കടിയേറ്റിരുന്നു. തുടർന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി നിരവധി നായകളെ പിടികൂടി പാലായിലെ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് നായകളുടെ ശല്യത്തിന് പരിഹാരം കാണാൻ ശ്രമിച്ചില്ല.
