പാസ്റ്റർ ജോസ് ആനത്താനം നിത്യതയിൽ ലയിച്ചു.. ഇനി കവനന്റ് പീപ്പിളിന്റെ ആത്മീയശക്തി സ്രോതസ്സായി തുടരും..

കാഞ്ഞിരപ്പള്ളി : പ്രമുഖ സുവിശേഷ പ്രവർത്തകനും, ലിവിംഗ് സ്റ്റോൺസ് ചർച്ചിന്റെ സീനിയർ പാസ്റ്ററും, ടെലിവിഷൻ പ്രഭാഷകനും വാഗ്മിയുമായിരുന്ന കാഞ്ഞിരപ്പള്ളി ആനത്താനത്ത് കെ. സി. ജോസ് എന്ന ജോസ് ആനത്താനത്തിന് ബന്ധുക്കളും , സുഹൃത്തുക്കളും, സഭാംഗങ്ങളും ചേർന്ന് പ്രാർത്ഥനാനിർഭരമായ അന്ത്യാഞ്ജലികൾ നേർന്നു.

മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ്, കാഞ്ഞിരപ്പള്ളിയിലെ നിരവധി പ്രമുഖ കുടുബങ്ങളെ തീഷ്ണവിശ്വാസത്തിൽ ചേർത്തിണക്കി ജോസ് ആനത്താനം കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിച്ച കവനന്റ് പീപ്പിൾ എന്ന കൂട്ടായ്മ, പിന്നീട്ട് വളർന്ന് പന്തലിച്ച്, ലോകമറിയുന്ന ഒരു വലിയ പ്രസ്ഥാനമായി മാറിയിരുന്നു. അഞ്ചിലിപ്പയിൽ അദ്ദേഹം സ്ഥാപിച്ച അപ്പർ റൂം എന്ന പ്രാർത്ഥനാലയത്തിൽ വച്ച് സ്നാനമേറ്റ് വിശ്വാസികളായ നൂറുകണക്കിന് ആളുകൾ ജോസ് ആനത്താനത്തിന്, ഒരു അപ്പസ്തോലിക പരിവേഷമായിരുന്നു നൽകിയിരുന്നത് .

സുവിശേഷ പ്രസംഗത്തിലൂടെയും, ബൈബിൾ വ്യാഖ്യാന മികവിലൂടെയും ആയിരങ്ങളെ അനുവാചകരാക്കിയിട്ടുള്ള ജോസ് ആനത്താനത്തിന് അന്തോമോപചാരം അർപ്പിക്കുവാൻ , വിശ്വാസികൾക്കൊപ്പം, സമുദായിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ എത്തിയിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ ആനത്താനം ഭവനത്തിൽ വച്ച് നടന്ന ചടങ്ങുകൾക്ക് ശേഷം മുണ്ടക്കയം വണ്ടൻപതാലിലുള്ള കവനന്റ് പീപ്പിൾ സിമിത്തേരിയിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്യുവാൻ ഒത്തുചേർന്ന വിശ്വാസികൾ, ഒരു വിശുദ്ധനെ യാത്രയാക്കുന്നതുപോലയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര ഒരുക്കിയിരുന്നത് . നിത്യതയിൽ ലയിച്ച ജോസ് ആനത്താനം, ഇനിയും കവനന്റ് പീപ്പിൾ വിശ്വാസികൾക്കൊപ്പം, അപ്പസ്തോലിക പരിവേഷത്തോടെ, കൂടുതൽ തീഷ്ണതയോടെ, അവരുടെ ആത്മീയശക്തി സ്രോതസ്സായി തുടരും എന്നാണ് കരുതപ്പെടുന്നത് ..

ഇഹലോകജീവിതം ഒന്നിന്റെയും അവസാനമല്ലെന്നും, മരണാനന്തര പരലോകത്തിൽ മനോഹരമായ മറ്റൊരു ജീവിതം വിശ്വാസികളെ കാത്തിരിപ്പുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് അവിടെ ഒത്തുചേർന്നവർ തമ്മിൽ പങ്കുവച്ചത്. ഭൂമിയിലെ തന്റെ കടമകൾ പൂർണമായും പൂർത്തിയാക്കി വിടവാങ്ങിയ ജോസ് ആനത്താനത്തിന് , വിശ്വാസികൾ ഗാനശുശ്രൂഷയുടെ അകമ്പടിയോടെ, കൈയടിച്ച് ആഹ്ലദാത്തോടെ, യാത്രയയപ്പ് നൽകിയത്, മറ്റൊരു തീരത്ത് വീണ്ടും തമ്മിൽ കണ്ടുമുട്ടും എന്ന അവരുടെ ഉറച്ച പ്രത്യാശയുടെ നേർകാഴ്ചയായി

error: Content is protected !!