സംസ്ഥാന ബഡ്ജറ്റ് പൂഞ്ഞാറിന്റെ പല പ്രധാന പദ്ധതികളും അവഗണിക്കപ്പെട്ടു ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ.
കൂവപ്പള്ളി : സംസ്ഥാന നിയമസഭയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റിൽ, മുമ്പ് 2026 ജനുവരി 29 ആം തീയതി മുൻ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റിൽ മുൻ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദ്ദേശിച്ചത് അനുസരിച്ച് ഉൾപ്പെടുത്തിയിരുന്ന പദ്ധതികൾക്ക് മാത്രമാണ് ഭരണാനുമതിയോടുകൂടി തുക വകയിരുത്തിയിട്ടുള്ളത് എന്നും പുതിയ പദ്ധതികൾ കാര്യമായി ഒന്നും തന്നെ പൂഞ്ഞാറിന് വേണ്ടി ബഡ്ജറ്റിൽ വന്നിട്ടില്ല എന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എക്സ് എംഎൽഎ പറഞ്ഞു.
പഴയ ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ വാഗമൺ – ഇളങ്കാട് കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ട്, കോരുത്തോട് പഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം, എരുമേലി മാസ്റ്റർ പ്ലാൻ രണ്ടാംഘട്ടം , പുഞ്ചവയലിൽ പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് വേണ്ടി സ്കിൽ ഡെവലപ്മെൻ്റ് ട്രെയിനിങ് സെൻ്റർ, മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം, പൂഞ്ഞാറിൽ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ കേന്ദ്രം തുടങ്ങിയ ബഡ്ജറ്റ് നിർദ്ദേശങ്ങൾ ഒഴിവാക്കിയതായും മുൻ എംഎൽഎ ചൂണ്ടിക്കാട്ടി, കൂടാതെ എരുമേലി ശബരിമല ഗ്രീൻഫീൽഡ് ഇൻറർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിധി മൂലം ഉണ്ടായിട്ടുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടില്ല. പൂഞ്ഞാറിനെ ഒരു എഡ്യൂക്കേഷണൽ ഹബ്ബാക്കി മാറ്റുക, റൈസിംഗ് പൂഞ്ഞാർ നിക്ഷേപക സംഗമത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാക്കി പുതിയ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കൽ തുടങ്ങിയവയൊന്നും ബഡ്ജറ്റിൽ ഇടം പിടിച്ചില്ല. അതേപോലെതന്നെ പൂഞ്ഞാറിന്റെ ഭാവി തലമുറയുടെ വികസനത്തിനാവശ്യമായ സമഗ്ര കാഴ്ചപ്പാടുള്ള പദ്ധതി നിർദ്ദേശങ്ങളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
പുതിയ താലൂക്ക് രൂപീകരണം, ഈരാറ്റുപേട്ട ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കൽ, ഈരാറ്റുപേട്ട കുടുംബ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ തുടങ്ങിയ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ ഒക്കെ ഭരണാനുമതിയുള്ള പദ്ധതികളിൽ ഉൾപ്പെടുത്താതെ ടോക്കൺ പ്രൊവിഷനോടുകൂടിയുള്ള ബഡ്ജറ്റ് നിർദ്ദേശങ്ങളായി മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നതും അതിനാൽ തന്നെ നടപ്പിലാക്കാൻ സാധ്യത ഇല്ലാത്തതിനാൽ നിരാശജനകമാണ്. അതുപോലെതന്നെ നിയമസഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് മുമ്പ് തന്നെ ടെൻഡർ പുറപ്പെടുവിച്ചിരുന്ന ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം ആരംഭിക്കാൻ കഴിയാത്തതും, എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിട്ടുള്ള മുണ്ടക്കയം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ടെൻഡർ പുറപ്പെടുവിക്കാത്തതും പിടിപ്പുകേടിന്റെ മകുടോദാഹരണമാണ്. എന്നാൽ റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കി ഉയർത്തിയ പ്രഖ്യാപനം സ്വാഗതാർഹമാണ്.
