കന്യാസ്ത്രീയെ അവഹേളിച്ചതിന് പി.സി. ജോർജിനെ ശാസിക്കണം -നിയമസഭാസമിതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കേസിൽ ഇരയായ കന്യാസ്ത്രീയെ അവഹേളിച്ചതിന് പി.സി. ജോർജിനെ ശാസിക്കാൻ നിയമസഭാസമിതി ശുപാർശ ചെയ്തു. അവകാശലംഘനവും പെരുമാറ്റച്ചട്ടവും സംബന്ധിച്ച സമിതിയുടെ ശുപാർശ വ്യാഴാഴ്ച നിയമസഭ പരിഗണിക്കും.

സ്ത്രീവിരുദ്ധപരാമർശങ്ങൾക്ക് ഇത് രണ്ടാംതവണയാണ് പി.സി. ജോർജിന് ശിക്ഷ ശുപാർശ ചെയ്യുന്നത്. കെ.ആർ. ഗൗരിയമ്മയെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ജോർജിനെ ശാസിച്ചിരുന്നു. ഇത്തരത്തിൽ ശാസന ഏറ്റുവാങ്ങിയ ഏക എം.എൽ.എ.യാണ് ജോർജ്. 

വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ നൽകിയ പരാതിയാണ് സമിതി പരിഗണിച്ചത്. കന്യാസ്ത്രീയുടെ സഹോദരിയും സമിതിമുമ്പാകെ ഹാജരായി പരാതിപ്പെട്ടു. ബലാത്സംഗക്കേസിലെ ഇരയായ കന്യാസ്ത്രീയെപ്പറ്റി അങ്ങേയറ്റം മോശമായ പരാമർശങ്ങളാണ് ജോർജ് നടത്തിയതെന്ന് സമിതിക്ക് ബോധ്യമായി. 

ബലാത്സംഗക്കേസിലെ ഇരയ്ക്ക് പൊതുസമൂഹം പിന്തുണയും സംരക്ഷണവും നൽകണം. സമൂഹത്തിന് മാതൃകയാകേണ്ട നിയമസഭാംഗം ഇതിനുവിരുദ്ധമായി തന്റെ വ്യക്തിതാത്പര്യങ്ങൾക്കുവേണ്ടി അവരെ മോശക്കാരിയാക്കാൻ ശ്രമിക്കുന്നത് ഗൗരവതരമാണ്. ഇത് നിയമസഭയുടെയും അംഗങ്ങളുടെയും അന്തസ്സിന് കോട്ടമുണ്ടാക്കുന്നു. കേസിന്റെ അന്വേഷണവേളയിൽ എം.എൽ.എ. ഇത്തരം ഇടപെടലുകൾ നടത്തുന്നത് ഭരണഘടനാസ്ഥാപനമായ നിയമസഭയോടുള്ള വെല്ലുവിളിയാണെന്ന് സമിതി കണ്ടെത്തി. 

എ. പ്രദീപ് കുമാറാണ് സമിതിയുടെ അധ്യക്ഷൻ. സമിതിമുമ്പാകെ ഹാജരായ പി.സി. ജോർജ് തന്റെ പരാമർശങ്ങളിൽ ഏറക്കുറെ ഉറച്ചുനിൽക്കുകയായിരുന്നു. 

ജനപ്രതിനിധിപറഞ്ഞാലേ വിലകിട്ടൂ എന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ താൻതന്നെ പറഞ്ഞത്. വിവാദമായപ്പോൾ പരാമർശം പിൻവലിച്ചെന്നും ജോർജ് വാദിച്ചു.

ശിക്ഷാക്രമം ഇങ്ങനെ 

പെരുമാറ്റച്ചട്ടം ലംഘിക്കുന്ന അംഗത്തിന് നൽകുന്ന ശിക്ഷകളിൽ ഗൗരവമുള്ളതാണ് ശാസന. താക്കീത്, ശാസന, കടുത്ത ശാസന (സെൻഷർ), സഭയിൽനിന്ന് പിൻവലിക്കൽ എന്നീ ക്രമത്തിലാണ് ശിക്ഷ. സഭയിൽനിന്ന് പിൻവലിക്കുന്നത് സ്ഥിരമായോ താത്കാലികമായോ ആവാം.

error: Content is protected !!