തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഓടിയ ടാക്സിക്കാർക്ക് ഓട്ടക്കൂലി കിട്ടിയില്ലന്ന് പരാതി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിൽ തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഓടിയ ടാക്സിക്കാർക്ക് ഇതുവരെ കൂലി ലഭിച്ചില്ല. കോവിഡ് ബാധിതരായവരെയും ക്വാറന്റീനിലുള്ളവരെയും വോട്ടുചെയ്യിക്കാനായി ഓടിയ വാഹനങ്ങൾക്കാണ് ഒരുമാസമായിട്ടും തുക ലഭിക്കാത്തത്.
തിരഞ്ഞെടുപ്പ് ചുമതല വഹിച്ച ഉദ്യോഗസ്ഥർക്കെല്ലാം പ്രതിഫലം നൽകിയിട്ടും തങ്ങളുടെ പണം തരാത്തത് നീതികേടാണെന്ന് ടാക്സിഡ്രൈവർമാർ ആരോപിച്ചു.
പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലയിലെ ഓരോ ടാക്സി സ്റ്റാൻഡിലുംനിന്ന് അഞ്ചും ആറും വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ നിർദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് ഓട്ടത്തിന് പോയത്. പത്തുദിവസംവരെ ഇവ ഓടിയിട്ടുണ്ട്.
പ്രതിദിനം 3000 രൂപയിലേറെ ഓട്ടക്കൂലി കിട്ടാനുണ്ട്. ഈ നിരക്കനുസരിച്ച് മുപ്പത്തയ്യായിരം രൂപവരെ ലഭിക്കാനുള്ള ടാക്സിക്കാരുണ്ട്. ഡീസൽ ചെലവ് ഓരോരുത്തരും മുടക്കിയതുമാണ്. കോവിഡ് കാലത്ത് ഓട്ടം കുറവായതിനാൽ പ്രതിസന്ധിയിലായ ടാക്സിക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പ്രതിഫലം സമയത്ത് നൽകാത്തത് ബുദ്ധിമുട്ടേറ്റിയെന്ന് ഇവർ പറയുന്നു.