കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന് 45.30 കോടി രൂപയുടെ ബഡ്ജറ്റ്: പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് രണ്ട് കോടി : മിനി ബൈപാസിന് 50 ലക്ഷം..
കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിൽ 45.30 കോടി രൂപ വരവും 44.16 കോടി രൂപ ചെലവും 1.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ അവതരിപ്പിച്ചു.
പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് നിര്‍മിക്കുന്നതിനായി രണ്ട് കോടി രൂപ അനുവദിച്ചു. അറവ് ശാലയ്ക്ക് സ്ഥലത്തിനും കെട്ടിടത്തിനുമായി ഒരു കോടി രൂപയും മിനി ബൈപാസിന് 50 ലക്ഷം രൂപയും ബജറ്റില്‍ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം- മൂന്ന് കോടി, ആരോഗ്യ മേഖലയില്‍ – രണ്ട് കോടി, കൃഷിക്ക് – രണ്ട് കോടി, മാലിന്യ സംസ്‌കരണം- രണ്ട് കോടി, ഷോപ്പിങ് കോംപ്ലക്‌സ്, ലൈഫ്, പി.എം.എ. വൈ പദ്ധതി- രണ്ട് കോടി, കുടിവെള്ളം- ഒരു കോടി, കളിസ്ഥലം- 50 ലക്ഷം, ടൗണ്‍ ഹാള്‍ നവീകരണം- 50 ലക്ഷം, എസ് സി, എസ് ടി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം-60 ലക്ഷം, ഹാപ്പിനെസ് പാർക്ക്’ 50 ലക്ഷം, കരിമ്പുകയം-മേലരുവി-വട്ടകപ്പാറ ടൂറിസം വികസനത്തിന് 30 ലക്ഷം, സ്മാർട്ട് സ്‌കൂൾ നിര്‍മാണത്തിന് 40 ലക്ഷം തുടങ്ങിയവാണ് തുക നീക്കി വെച്ചിരിക്കുന്ന മറ്റ് പ്രധാന പദ്ധതികള്‍.
പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനായി നിർമ്മാണത്തിലിരിക്കുന്ന മെയിൻ ബൈപ്പാസ് റോഡിന്റെ സമീപപ്രദേശങ്ങളിലും, അറവുശാലയ്ക്കായി ഉൾപ്രദേശങ്ങളിലും സ്ഥലം കണ്ടെത്തുവാനായി താമസിയാതെ ശ്രമിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിജോ വാളാന്തറ, മഞ്ജു മാത്യു, ബിജു ചക്കാല, സെക്രട്ടറി എം.എസ്. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.