മുണ്ടക്കയത്ത് മാതാപിതാക്കളെ ഭക്ഷണവും, മരുന്നും നൽകാതെ മുറിയില്‍ പൂട്ടിയിട്ടതുമൂലം വയോധികന്‍ മരിച്ച സംഭവം; മകന്‍ അറസ്റ്റിലായി

മുണ്ടക്കയം: മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്ന വയോധികന്‍ മരിച്ച സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റുചെയ്തു. ഭക്ഷണവും പരിചരണവും കിട്ടാതെ വന്നത് മകന്റെ വീഴ്ചയാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) മരിച്ചസംഭവത്തിലാണ് മകന്‍ റെജിയെ അറസ്റ്റുചെയ്തത്.

ഭാര്യ അമ്മിണി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദിവസങ്ങളായി പൊടിയന്‍ പട്ടിണിയിലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുടലില്‍ ആഹാരത്തിന്റെ അംശമേ കണ്ടെത്താനായില്ല. കൈയ്ക്ക് സ്വാധീനക്കുറവുള്ള പൊടിയന് തനിയെ ആഹാരം കഴിക്കാനാവില്ല. അമ്മിണിക്ക് മാനസികാരോഗ്യപ്രശ്‌നമുള്ളതിനാല്‍ മകനാണ് ആഹാരം നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ലെന്നാണ് കണ്ടെത്തല്‍.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമ്മിണിയുടെനില മെച്ചമായിട്ടുണ്ട്. ഇവരെ സംരക്ഷണകേന്ദ്രത്തിലേക്ക് തത്കാലം മാറ്റിയേക്കും.

വയോധികരെ തിരക്കിയെത്തിയ ആരോഗ്യപ്രവര്‍ത്തകയാണ് ദുരിതവിവരം പുറംലോകത്തെ അറിയിച്ചത്. ജനപ്രതിനിധികളും പോലീസും എത്തി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊടിയന്‍ മരിച്ചത്.

ഇളയ മകന്‍ കൂലിവേലക്കാരനായ റെജിയോടും കുടുംബത്തോടുമൊപ്പമായിരുന്നു വൃദ്ധദമ്പതിമാര്‍ ഏറെനാളായി കഴിഞ്ഞിരുന്നത്. റെജി മാതാപിതാക്കള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ശാരീരികമായി ഇരുവരെയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അയല്‍വാസികള്‍ ജനലിലൂടെ നല്‍കുന്ന ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്.

മുറിക്കുള്ളിലേക്ക് ആരും കയറാതിരിക്കുന്നതിനായി വാതില്‍ക്കല്‍ പട്ടിയെ കെട്ടിയിട്ടനിലയിലായിരുന്നു. ഇതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ഇവിടേക്ക് കയറാതായി. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനത്തില്‍ കയറ്റിയപ്പോള്‍ മകന്‍ തന്നെ അടിക്കുമെന്നും ഭക്ഷണം തരില്ലെന്നും വിലപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് പറഞ്ഞു.

error: Content is protected !!