മകളുടെ പ്രണയത്തെ എതിർത്ത അമ്മയുടെ ആത്മഹത്യ ശ്രമത്തിൽ വീടിന് തീപിടിച്ചു. വീട്ടമ്മയും ഭർത്താവും മകളും മരണപെട്ടു .
എരുമേലി : മകളുടെ പ്രണയത്തെ ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ അകത്തു നിന്നും വീട് പൂട്ടി പെട്രോൾ ഒഴിച്ച് വീട്ടമ്മ നടത്തിയ ആത്മഹത്യ ശ്രമത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്കും ഭർത്താവിനും മകൾക്കും ദാരുണാന്ത്യം. മകന് പൊള്ളലേറ്റ് പരിക്ക്. എരുമേലി ശ്രീനിപുരത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആണ് ദാരുണ സംഭവം നടന്നത് .
ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ സീതമ്മ (ശ്രീജ-50), മകൾ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സീതമ്മ സംഭവ സ്ഥലത്തും ഭർത്താവും മകളും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ വെച്ചുമാണ് മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ-22) പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വീടിന് തീപിടിക്കുമ്പോൾ ബാത്‌റൂമിൽ ആയിരുന്നതിനാൽ ഉണ്ണിക്കുട്ടന് കാര്യമായി പൊള്ളൽ ഏറ്റില്ല. നാട്ടുകാരും എരുമേലി പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കാഞ്ഞിരപ്പള്ളിയിൽ അഗ്നി ശമന വിഭാഗം എത്തി തീയണച്ചെങ്കിലും വീടിന്റെ ഉൾവശവും വൈദ്യുതിയും മേൽക്കൂരയിലെ ഷീറ്റുകളും കത്തിനശിച്ചിരുന്നു.
സംഭവം സംബന്ധിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. വിദേശത്ത് നഴ്‌സ് ആയിരുന്ന അഞ്ജലി ഒരാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. അഞ്ജലിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്തു നൽകണമെന്നും ആവശ്യപ്പെട്ട് അയൽവാസിയായ യുവാവ് സുഹൃത്തുക്കളുമായി വെള്ളിയാഴ്ച വീട്ടിൽ എത്തിയിരുന്നു. ഇവർക്കൊപ്പം പോകാൻ അഞ്ജലി തയ്യാറായതോടെ വീട്ടുകാർ എതിർത്തു. അഞ്ജലിയെ വീടിനുള്ളിൽ ആക്കി വീട്ടുകാർ കതക് പൂട്ടിയതോടെ യുവാവും സുഹൃത്തുക്കളും തിരികെ പോയി. ഇതിന് ശേഷം വീട്ടിൽ വഴക്കുണ്ടാവുകയും ഭർത്താവിന്റെ സ്ഥാപനത്തിലേക്ക് ഉപയോഗിക്കാൻ വാങ്ങി വെച്ചിരുന്ന പെട്രോൾ എടുത്ത് സീതമ്മ സ്വന്തം ദേഹത്ത് ഒഴിച്ചു തീകൊളുത്തിയതോടെ വീടിന് തീപിടിച്ച് അപകടമുണ്ടായെന്നുമാണ് പോലീസിന് അന്വേഷണത്തിൽ ലഭിച്ച വിവരം.
മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലിസ് അറിയിച്ചു.
