KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല വിമാനത്താവളം ; മണ്ണിന്റെ ഉറപ്പ് അറിയാൻ പരിശോധന തുടങ്ങി

എരുമേലി: തീർഥാടകർക്കും എരുമേലിയിലേക്കുള്ള യാത്രാമാർഗം എളുപ്പമുള്ള നാല് ജില്ലകളിലെ പ്രവാസികൾക്കും സഹായകമാകുന്ന നിർദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മണ്ണിന്റെ ഉറപ്പറിയാൻ ഭൂമികുഴിച്ചുള്ള പരിശോധന തുടങ്ങി. റൺവേ ഉദ്ദേശിക്കുന്ന ഭാഗങ്ങളായ 87-ാം ഫീൽഡും 99-ാം ഫീൽഡിൽ നിന്നുമാണ് അടിത്തട്ടിലെ മണ്ണിന്റെയും കല്ലിന്റെയും സാമ്പിളുകൾ എടുക്കുന്നത്.

മണ്ണുകുഴിക്കാൻ യന്ത്രങ്ങൾ ഘടിപ്പിച്ച് ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രവൃത്തി തുടങ്ങിയത്. 14 ഇടങ്ങളിലായാണ് ഭൂമി കുഴിച്ച് പരിശോധിക്കുന്നത്. നിശ്ചയിച്ച കുഴികൾ ആദ്യം ഏഴാംനമ്പർ കുഴി കാഞ്ഞിരപ്പള്ളി-എരുമേലി 110 കെ.വി.സബ് സ്റ്റേഷൻ ലൈനിന് സമീപവും മൂന്നാം നമ്പർ കുഴി രണ്ട് കിലോമീറ്റർ മാറി എസ്‌റ്റേറ്റിലെ മസ്ലീം പള്ളിക്ക് സമീപവുമാണ്.

ലൂയി ബർഗ് കൺസൽട്ടൻസി നിയോഗിച്ച സർവെ എൻജിനിയർ പാർഥ് ചക്രവർത്തിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഒരുസൂപ്പർവൈസറുടെ നേതൃത്വത്തിൽ അഞ്ച് തൊഴിലാളികൾ വീതമുള്ള രണ്ട് സംഘമാണ് ഭൂമി കുഴിക്കാനുള്ളത്.

മറ്റിടങ്ങൾ അടയാളപ്പെടുത്തി പരിശോധന പൂർത്തിയാക്കാൻ ഒരുമാസത്തിനടുത്ത് കാലതാമസമുണ്ടാവും. മാർക്ക് ചെയ്ത് പരിശോധന നിശ്ചയിച്ച പ്രദേശങ്ങളിൽ മൂന്നുമുതൽ അഞ്ചുവരെ ദിവസം വേണ്ടിവരും മണ്ണിന്റെ സാമ്പിൾ ശേഖരിക്കാൻ. റൺവേ ഉദ്ദേശിക്കുന്ന ഭാഗത്ത് ആദ്യ പരിശോധന എരുമേലി-ചേനപ്പാടി റോഡിന് സമീപമുള്ള എസ്റ്റേറ്റിലെ 87-ാം നമ്പർ ഫീൽഡാണ്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ മാറി 99-ാം ഫീൽഡിൽ മുസ്‌ലിം പള്ളിക്ക് സമീപമാണ് രണ്ടാമത്തെ അടയാളം രേഖപ്പെടുത്തി പരിശോധന തുടങ്ങിയിട്ടുള്ളത്. ബി ഏഴ്, മൂന്ന് എന്നിങ്ങനെ ഭൂമിയിൽ പരിശോധിക്കേണ്ട ഇടങ്ങളിൽ അടയാളങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് റൺവെ ഉദ്ദേശിക്കുന്ന സ്ഥലത്തിനസുസൃതയി എസ്റ്റേറ്റിന് പുറത്തുള്ള സ്ഥലത്തെ മണ്ണിന്റെ സാമ്പിളും ശേഖരിക്കും.

കാഞ്ഞിരപ്പള്ളി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് പുറമേയുള്ള പരിശോധന.

റൺവേ-കിഴക്ക് പടിഞ്ഞാറുദിശയിൽ
ഭൂപ്രദേശം അനുസരിച്ച് റൺവേയുടെ ഒരുമുഖം എരുമേലിയിലേക്കും മറുഭാഗം മണിമല കറിക്കാട്ടൂർ പ്രദേശത്തേക്കുമാകും. പദ്ധതി പ്രദേശത്തുനിന്ന് സംസ്ഥാനപാതകൾ അതിരിടുന്ന എരുമേലി, ചേനപ്പാടി മുക്കട, മണിമല പ്രദേശങ്ങളിലേക്ക്‌ അഞ്ചുകിലോമീറ്റർ താഴെ ദൂരമേയുള്ളൂ.

പരിശോധനാരീതി
കുഴൽക്കിണർ കുഴിക്കുന്ന മാതൃകയിലാണ് ഭൂമി തുരന്നുള്ള പരിശോധന. കിഴക്ക്-പടിഞ്ഞാറ് ദിശയിൽ നിശ്ചയിച്ച റൺവേയിൽ പലയിടത്തുനിന്നുമായി ഭൂമി കുഴിച്ച് മണ്ണ് പരിശോധനക്കെടുക്കും. രണ്ടരമീറ്റർ വ്യാസത്തിലും ഒന്നരമീറ്റർ താഴ്ചയിലുമാണ് ആറ് കുഴികൾ. പത്ത് മുതൽ 20 മീറ്റർ വരെ താഴ്ചവരെയുള്ള എട്ട് കുഴികളിൽനിന്നുള്ള സാമ്പിളുകളും ശേഖരിക്കും. ലാബിൽ ലഭിക്കുന്ന സാമ്പിളുകളിൽ 21 ദിവസത്തിനകം ഫലമറിയാം.

ആദ്യ പരിശോധന രണ്ട് കിലോമീറ്റർ ദൂരത്തിൽ രണ്ടിടങ്ങളിലായി

റൺവേ ഉദ്ദേശിക്കുന്ന മൂന്ന് കിലോമീറ്ററിൽ 14 സ്ഥലത്ത് പരിശോധന

ഏഴാംനമ്പർ കുഴിയുടെ സമീപം 110 കെ.വി.സബ്‌സ്റ്റേഷൻ ലൈൻ

മൂന്നാംനമ്പർ കുഴിക്ക് സമീപം മസ്ജിദ്

error: Content is protected !!