നാട്ടുകാരുടെ ശ്രമഫലമായി വഴി തെളിഞ്ഞു.. റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിന് അഞ്ച് ലക്ഷം രൂപ എം.എൽ.എ. ഫണ്ട് അനുവദിച്ചു
എരുമേലി: വേനൽക്കാലത്ത് വിലകൊടുത്ത് വാങ്ങുന്ന വെള്ളം വീട്ടുകളിലെത്തിക്കുവാനും രോഗം ബാധിച്ചവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുവാനും പള്ളിക്കുന്ന് കരിയിലക്കുളം പ്രദേശവാസികൾ കഷ്ടപ്പെട്ടത് വർഷങ്ങളാണ്. പള്ളിക്കുന്ന് ഭാഗത്തു നിന്നും ചീനിമരം ഭാഗത്തുനിന്നും വരുന്ന മൺപാത സ്ഥലഭ്യതയില്ലാത്തതിനാൽ കരിയിലക്കുളം ഭാഗത്ത് ഒരു കിലോമീറ്ററോളം
ലക്ഷ്യത്തിലെത്താതെ മുറിഞ്ഞതാണ് നൂറോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്. നാട്ടുകാരുടെ ശ്രമഫലമായി, പറമ്പുടമയിൽനിന്നു റോഡ് കൂട്ടി യോജിപ്പിക്കാനുള്ള സ്ഥലം വാങ്ങിയതോടെ പ്രദേശവാസികൾക്ക് വഴിതെളിഞ്ഞു. നിർമാണ ഉദ്ഘാടനം പി.സി. ജോർജ് എം.എൽ.എ. നിർവഹിച്ചു. റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിന് അഞ്ച് ലക്ഷം രൂപ എം.എൽ.എ. ഫണ്ട് അനുവദിച്ചു. ഉദ്ഘാടന യോഗത്തിൽ വാർഡ് അംഗം ജിജിമോൾ സജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, മാഗി ജോസഫ്, ബിനു നിരപ്പേൽ, അഞ്ജന രാജീവ്, ബാബുക്കുട്ടൻ, ജിനീഷ് കദളിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.
