KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയതലത്തിൽ മികച്ചവിജയങ്ങൾ നേടിയെടുത്ത കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ പ്രസിദ്ധ വോളീബോൾ താരം പിജെ ജോസ് ഓർമയായി .

കാഞ്ഞിരപ്പള്ളി : കേരളത്തിലെ എക്കാലത്തെയും മികച്ച വോളീബോൾ താരമായിരുന്ന ജിമ്മി ജോർജിനൊപ്പം തോളോടുതോൾ ചേർന്ന് കേരളത്തിനുവേണ്ടി ദേശീയതലത്തിൽ മികച്ചവിജയങ്ങൾ നേടിയെടുത്ത കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ വോളിബാൾ താരം കാഞ്ഞിരപ്പള്ളി പുതുപറമ്പിൽ (മച്ചംപള്ളി) പിജെ ജോസ് (പാപ്പച്ചന്‍-68) നിര്യാതനായി. KSEB യുടെ മിന്നും താരമായിരുന്ന ജോസ്, കളിയിൽ നിന്നും വിരമിച്ച ശേഷം KSEB യിലെ സൂപ്രണ്ടായിട്ടായിരുന്നു ഔദോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത് .

കാഞ്ഞിരപ്പള്ളി AKJM സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പിജെ ജോസ്, കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധമായ കോമൺസ് ക്ലബ്ബിലൂടെയാണ് വോളീബോളിന്റെ മാന്ത്രിക വലയത്തിലേക്ക് എത്തിപ്പെട്ടത്. തുടർന്ന് പാലാ സെന്റ് തോമസ് കോളേജിൽ പഠനം നടത്തിയ ജോസിനൊപ്പം, കോളേജിലെ വോളിബാൾ ടീമിൽ കേരളത്തിലെ പ്രഗത്ഭരായ ജിമ്മി ജോർജ്, ജോസ് ജോർജ്, എസ്. ഗോപിനാഥ്, സെബാസ്റ്റ്യൻ ജോസ് മുതലാവരും ഉണ്ടായിരുന്നു. അവർ ഒരു ടീമായി നേടിയ മിന്നും വിജയങ്ങൾ വോളിബാൾ ആരാധകർ ഇന്നും രോമാഞ്ചത്തോടെയാണ് ഓർത്തിരിക്കുന്നത്.

1975 – ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്യാപ്റ്റൻ ആയിരുന്ന ജോസ്, 1973 ലും, 1974 ലും, ദേശീയ തലത്തിൽ സ്വർണം നേടിയ കേരള യൂണിവേഴ്സിറ്റി ടീമിലെ അംഗമായിരുന്നു. 1976 -77 ൽ പൂനയിലും, 1977 – 78 ൽ കൽക്കട്ടയിലും, 1978 – 79 ൽ ഹൈദരാബാദിലും അദ്ദേഹം ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

സംസ്‌ക്കാരശുശ്രൂഷകള്‍ 28 ന്‌ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ 1.30 ന്‌ വീട്ടില്‍ ആരംഭിച്ച്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ്പ്‌ മാര്‍ ജോസ്‌ പുളിക്കലിന്റെ കാര്‍മ്മികത്വത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ‌ ഡോമിനിക്‌സ്‌ കത്തീഡ്രല്‍ സിമിത്തേരിയിൽ. ഭാര്യ നിര്‍മ്മല തിടനാട്‌ ഐക്കര കുടുംബാംഗം. മകന്‍ ജീവന്‍ ജോസ്‌(ഓസ്‌ട്രേലിയ), മരുമകള്‍: ജോവി മൂക്കനോട്ടില്‍(കാക്കനാട്‌്‌).മൃതദേഹം തിങ്കളാഴ്‌ച രാവിലെ ഒന്‍പതിന്‌ സ്വവസതിയില്‍ കൊണ്ടുവരും.

error: Content is protected !!