KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വനാതിർത്തിയിലെ കർഷകർ പറയുന്നു: വന്യജീവികൾക്ക് മാത്രമല്ല…ഞങ്ങൾക്കും ജീവിക്കണം

എരുമേലി : ഒരാഴ്ചത്തെ വന്യജീവി വാരാഘോഷം വ്യാഴാഴ്ച സമാപിക്കും. ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിയുടെ നിലനിൽപ്പിനായി വനത്തിനൊപ്പം വന്യജീവി സമ്പത്തിനെ സംരക്ഷിക്കേണ്ടതിന്റെ സന്ദേശവുമാണ് വാരാഘോഷത്തിന്റെ സന്ദേശം. വനവും വന്യജീവിസംരക്ഷണത്തിനും പിന്തുണയേകുമ്പോൾ, ജനവാസമേഖലകളിൽ നേരിടുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം എന്നുണ്ടാകുമെന്ന് കർഷകരും ചോദിക്കുന്നു.

വിസ്തൃതം

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 154 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതമാണ് എരുമേലി വനമേഖല. പ്ലാച്ചേരി, വണ്ടൻപതാൽ, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ പരിധിയിൽ മൂന്നായി തിരിച്ചിരിക്കുന്നു. വനാതിർത്തിയിൽ ജനവാസകേന്ദ്രങ്ങളും 14 ആദിവാസി സെറ്റിൽമെന്റ് പ്രദേശങ്ങളും ഉണ്ട്. അതിർത്തിയിൽ ഒരുവശം പെരിയാർ കടുവാസങ്കേതമാണ്. കാട്ടാന, കടുവ, പുലി എന്നിവയുടെ ശല്യം കൂടുതലുള്ളത് പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തിയിലെ അഴുത, കാളകെട്ടി, വള്ളക്കടവ് വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലാണ്.

കർഷകർ മടുത്തു

ഒരുമൂട് കപ്പ നടാൻപോലുമാവാതെ പ്രതിസന്ധിയിലാണ്. കാട്ടുപന്നികളാണ് വില്ലൻ. കപ്പ, വാഴ, ചേന, ചേമ്പ്, തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. മുമ്പ്‌ വനാതിർത്തികളിൽ മാത്രമാണ് കാട്ടുപന്നികളുടെ ശല്യമെങ്കിൽ ഇപ്പോൾ ഗ്രാമീണമേഖലകളിലെ ചെറുപട്ടണങ്ങളിൽവരെ രാത്രിയിൽ കാട്ടുപന്നികൾ കൂട്ടമായെത്തുന്നു. നാട്ടിലിറങ്ങിയ ഇവ ആൾപെരുമാറ്റമില്ലാത്ത റബ്ബർതോട്ടങ്ങൾ താവളമാക്കി പെറ്റുപെരുകുകയാണ്. കൊക്കോയും തെങ്ങിൽ തേങ്ങാ വിളയുന്നതിന് മുമ്പും മലയണ്ണാൻ ആഹാരമാക്കുന്നു. ഒപ്പം കുരങ്ങുകളുടെ ശല്യവും.

രാത്രിയിൽ ആനപ്പേടി

പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തിയിൽ എരുമേലി റേഞ്ചിലെ വള്ളക്കടവ്, കൊമ്പുകുത്തി, കാളകെട്ടി, അഴുത തുടങ്ങി തുലാപ്പള്ളി വരെയുള്ള ജനവാസ മേഖലയിൽ കാട്ടാനകളുടെ ശല്യമാണ് കൂടുതൽ. സൗരവേലി തകർത്തും കാട്ടാനകൾ നാട്ടിലിറങ്ങി കൃഷിനാശം വരുത്തുന്നു.

കടുവയും പുലിയും…

വള്ളക്കടവ്, കോരൂത്തോട്, കാളകെട്ടി, അഴുത തുടങ്ങി പെരിയാർ കടുവാസങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി അദൃശ്യസാന്നിധ്യമായി കടുവയും പുലിയുമുണ്ട്. പല കുടുംബങ്ങളുടെയും പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

error: Content is protected !!