എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ കടുവാ സങ്കേതത്തിൽ നിന്ന് ഒഴിവാക്കാനുളള നടപടിക്ക് തുടക്കമായി , ഇനി കേന്ദ്രം കനിയണം..

എരുമേലി ∙ നിലനിൽപിനു വേണ്ടി ഒരു നാട് ഒന്നിച്ചു നടത്തിയ സമരത്തിന്റെ വിജയമാണ് എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുളള നടപടികൾ. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്ന തീരുമാനം സംസ്ഥാന വന്യജീവി ബോർഡ് സംസ്ഥാന സർക്കാർ മുഖാന്തരം പരിവേഷ് പോർട്ടലിൽ വഴി കേന്ദ്ര വന്യജീവി ബോർഡിനു കൈമാറി. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തിനു കേന്ദ്ര സർക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഒരു നാട് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകും.

മൂന്നു തലമുറകളായി ജീവിച്ചുവന്നിരുന്ന മണ്ണ് കൈവിടാതിരിക്കാൻ ഒരു നാട് മുഴുവൻ ഒന്നിച്ച് സമരമുഖത്ത് എത്തിയിരുന്നു. ജനപ്രതിനിധികളും പഞ്ചായത്തും യുഡിഎഫും ബിജെപിയും കർഷക സംഘടനകളും വൈദികരും സമുദായ സംഘടനകളും തുടങ്ങി എല്ലാവരും പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ ജനങ്ങൾക്ക് ഒപ്പം നിന്നു. പ്രശ്നത്തിന്റെ ഗൗരവം ജനങ്ങളിൽ എത്തിക്കുന്നതു മുതൽ സർക്കാരിന്റെ മുന്നിൽ എത്തിക്കുന്നതുവരെ വിശ്രമമില്ലാതെ ജനപ്രതിനിധികളും ബഫർസോൺ വിരുദ്ധ ജനകീയ സമിതി ഭാരവാഹികളും പ്രയത്നിച്ചു. വനംവകുപ്പ് ഓഫിസിലേക്ക് നടന്ന ജനകീയ മാർച്ചിനെ തുടർന്ന് ജനപ്രതിനിധികളും സമരസമിതി നേതാക്കളും അടക്കം 63 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസും നടക്കുകയാണ്.

എരുമേലി പഞ്ചായത്തിലെ 11, 12 വാർഡുകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിലെ 502 ഹെക്ടറിൽ 1200 കുടുംബങ്ങൾ ആണ് താമസിക്കുന്നത്. പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപമായതിനാൽ ബഫർ സോൺ മേഖലയിൽ ഉൾപ്പെടുമെന്നതിനാൽ ഇതിനെതിരെ ഏറെക്കാലമായി സമരപരിപാടികൾ നടന്നു വരികയായിരുന്നു. എന്നാൽ 2013 ഡിസംബർ 14 ന് വനം വകുപ്പ് പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് (ബഫർ സോൺ) നടത്തിയ ഉപഗ്രഹ സർവേയിൽ ഈ രണ്ട് വാർഡുകൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായുള്ള വനഭൂമിയിൽ ഉൾപ്പെടുത്തി മാപ്പ് പുറത്തുവിട്ടു.

ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയും പിറ്റേന്നു തന്നെ മന്ത്രി എ.കെ. ശശീന്ദ്രനെ ജനപ്രതിനിധികൾ നേരിട്ടു കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ ഉപഗ്രഹ സർവേയിലെ പിഴവാണെന്നും അത് തിരുത്തുമെന്നും ആയിരുന്നു മന്ത്രിയുടെ നിലപാട്. ഇവിടെ ഹെൽപ് ഡെസ്ക് ആരംഭിച്ച് ബഫർ സോൺ അപ്പീൽ സമർപ്പിക്കാനും നിർദേശിച്ചു. ഇത്തരത്തിൽ 1000 കുടുംബങ്ങൾ അപ്പീൽ സമർപ്പിച്ചു. ഇതിനിടെ വനം വകുപ്പ് 2 തവണ പിഴവുകൾ തിരുത്തി എന്ന് അവകാശപ്പെട്ട് വീണ്ടും കരട് സർവേ റിപ്പോർട്ടുകൾ പുറത്തിറക്കിയെങ്കിലും ഈ രണ്ട് റിപ്പോർട്ടുകളിലും ഈ വാർഡുകൾ വനം തന്നെയെന്നു വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഈ വാർഡുകൾ വനഭൂമിയായതിനാൽ ബഫർ സോൺ പരിധിയിൽ വരില്ലെന്നും അതിനാൽ അപ്പീൽ നൽകിയിട്ട് കാര്യമില്ലെന്നും വ്യക്തമാക്കി.

ഇതോടെ ഹെൽപ് ഡെസ്കും പിന്നീട് ബഫർസോൺ മേഖലയിൽ നടന്ന ജിയോ ടാഗിങ് നടപടികളും ഈ വാർഡുകളിൽ നടന്നില്ല. കോൺഗ്രസ്, ബിജെപി, കേരള കോൺഗ്രസ് (എം) സംസ്ഥാന നേതാക്കൾ തന്നെ എയ്ഞ്ചൽവാലിയിൽ എത്തി ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രീയകക്ഷികളുടെയും ഇൻഫാം തുടങ്ങിയ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ വലിയ സമര പരമ്പര തന്നെ അരങ്ങേറി. ജനങ്ങൾക്ക് പിന്തുണയുമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും എത്തുകയും മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. പമ്പാവാലി, എയ്ഞ്ചൽവാലി മേഖല വനഭൂമിയായി രേഖപ്പെടുത്തിയ നടപടിക്കെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിൽ അജൻഡയായി ഉൾപ്പെടുത്തി 2 വാർഡുകളെ വനഭൂമിയിൽ നിന്ന് ഒഴിവാക്കുന്നതിനു മുഖ്യമന്ത്രി അധ്യക്ഷനായ സമിതി തീരുമാനം എടുക്കുകയായിരുന്നു.

error: Content is protected !!