KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞരപ്പള്ളിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചെന്ന പരാതിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളി: മണ്ഡലത്തില്‍ പാര്‍ട്ടി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണംന്താനത്തിന്റെ പരാതി. സംസ്ഥാന നേതൃത്വത്തിനാണ് പരാതി കൈമാറിയത്. മത്സരരംഗത്തേക്കില്ലെന്ന നിലപാടിലിരുന്ന അല്‍ഫോണ്‍സ് കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കുന്നത്. മണ്ഡലത്തിലേ മുന്‍ എം എല്‍ എ ആയിരുന്നെന്നതും വ്യക്തിപരമായ ബന്ധങ്ങളും ബി ജെ പിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ജയിച്ചു കയറാന്‍ സഹായകമാകും എന്നാണ് നേതൃത്വം വിലയിരുത്തിയത്. എന്നാല്‍ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും കാറ്റില്‍ പറത്തിയാണ് ജനവിധി വന്നത്. എ ക്ലാസ് മണ്ഡലത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി.

29,157 വോട്ടുകളാണ് അല്‍ഫോണ്‍സ് കണ്ണംന്താനത്തിന് ലഭിച്ചത്. 2016ലേക്കാള്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 36,628 വോട്ടുകള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ബിജെപിക്ക് ലഭിച്ചിരുന്നു. 2016ല്‍ വി എന്‍ മനോജിന് കിട്ടിയ വോട്ട് 31,411. ബി ജെ പി ശക്തികേന്ദ്രങ്ങളായ പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളില്‍ പോലും ലീഡ് ചെയ്യാന്‍ ബിജെപിക്ക് ആയില്ല.

ലഭിച്ച 29,157 വോട്ടുകളില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞത് വ്യക്തിബന്ധങ്ങളുടെ പുറത്താണെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം വിലയിരുത്തുന്നത്.

error: Content is protected !!