KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടി അംഗീകാരത്തിന് ശ്രമങ്ങൾ തുടങ്ങി

സംസ്ഥാന പാർട്ടി അംഗീകാരത്തിന് നാല് എം.എൽ.എ.മാരുടെ പിന്തുണ അനിവാര്യമായിരിക്കെ കേരള കോൺഗ്രസിൽ അതിനുള്ള ആലോചനകൾ സജീവം. അംഗീകാരത്തിന് നാല് എം.എൽ.എ.മാരോ അല്ലെങ്കിൽ രണ്ട് എം.എൽ.എ.മാരും ഒരു എം.പി.യോ ഒപ്പമുണ്ടാകണം. ആറ് ശതമാനം വോട്ടെന്ന കടമ്പയിലും പാർട്ടിക്ക് പാളി. 5.50 ശതമാനമാണ് വോട്ട് ലഭിച്ചത് . അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുമ്പോൾ അംഗീകാരം പ്രധാനമാണ്.

പിറവത്ത് നിന്ന് വിജയിച്ച അനൂപ് ജേക്കബ്, പാലായിൽനിന്ന് വിജയിച്ച മാണി സി. കാപ്പൻ എന്നിവരെ ഒപ്പം കൂട്ടാനാണ് നീക്കം. മധ്യസ്ഥൻമാർ വഴി ഇവരുമായി സംസാരിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് അനൂപുമായും കാപ്പനുമായും പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഒറ്റക്കക്ഷിക്കും മന്ത്രിസ്ഥാനം കിട്ടുമെന്നതിനാൽ അനൂപ് ഇതിനോട് താത്‌പര്യം കാട്ടിയില്ല. മാത്രമല്ല പഴയ സഹപ്രവർത്തകനായ ജോണി നെല്ലൂർ അനൂപിനെവിട്ട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചതിനാൽ വീണ്ടും ഒന്നിച്ച് പ്രവർത്തിക്കാൻ മടികാണിച്ചു.

കാപ്പനെ സംബന്ധിച്ചിടത്തോളം സ്വന്തം പാർട്ടി രൂപവത്‌കരിച്ച് രണ്ട് സീറ്റും മത്സരിക്കാൻ നേടിയ സാഹചര്യത്തിൽ മറ്റൊരു ലയനം താത്‌പര്യപ്പെട്ടില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാലയെ അവരുടെ സിറ്റിങ് സീറ്റായാണ് കണക്കാക്കുന്നത്. അത് കാപ്പന് വിട്ടുകൊടുക്കുന്നതായി ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അംഗീകാരം എന്ന ലക്ഷ്യത്തോടെ ഒന്നിച്ചുപോകലിന് ശ്രമം നടത്തിയത്.

നിലവിൽ പി.സി. തോമസുമായി ലയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്റ്റേഡ് പാർട്ടി സ്ഥാനംനേടി. ഇപ്പോൾ കിട്ടിയ ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ എന്ന ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കിൽ അംഗീകൃത പാർട്ടിയാകണം. അതിന് നാല് എം.എൽ.എ.മാരോ അല്ലെങ്കിൽ രണ്ട് എം.എൽ.എ.മാരും ഒരു എം.പി.യോ ഒപ്പമുണ്ടാകണം. ആറ് ശതമാനം വോട്ടെന്ന കടമ്പയിലും പാർട്ടിക്ക് പാളി. 5.50 ശതമാനമാണ് വോട്ട്. അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീങ്ങുമ്പോൾ അംഗീകാരം പ്രധാനമാണ്.

error: Content is protected !!