KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആത്മീയതയ്‌ക്കൊപ്പം ആരാമഭംഗിയും; ഇത്‌ ഫാ. മടുക്കക്കുഴിയുടെ കൈപ്പുണ്യം

കാഞ്ഞിരപ്പള്ളി: പള്ളിമുറ്റത്തെ മലര്‍വാടിയാക്കി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി. കൂവപ്പള്ളി പള്ളിയുടെ അങ്കണമാണു വികാരിയ ഫാ. ഇമ്മാനുവേല്‍ ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും മികച്ച തോട്ടമാക്കി മാറ്റിയിരിക്കുന്നത്‌. സമീപ പ്രദേശങ്ങളിലൊന്നും കാണാത്ത ചെടികളും പഴ വര്‍ഗങ്ങളുമൊക്കെ ഇവിടെ സമൃദ്ധമായി വളരുന്നു.

വര്‍ഷത്തില്‍ മൂന്നുതവണ കായ്‌ക്കുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ഇനത്തില്‍പ്പെട്ട 50 പ്ലാവുകളാണ്‌ കൃഷി ചെയ്‌തിരിക്കുന്നത്‌. 25 എണ്ണത്തില്‍ നിന്നു കായ്‌ഫലം ലഭിച്ചു തുടങ്ങി. വിളഞ്ഞ ചക്കകള്‍ ഞായറാഴ്‌ച കുര്‍ബാനയ്‌ക്കു ശേഷം വിശ്വാസികള്‍ വാങ്ങിക്കൊണ്ടുപോകും. എല്ലാ സീസണിലും കായ്‌ക്കുന്ന മൂന്നിനം പ്ലാവുകള്‍, മൂന്നിനം പേര എന്നിവയും ഇവിടെയുണ്ട്‌. പയര്‍, വെണ്ട, വഴുതന,കോവല്‍, മുളക്‌, തക്കാളി, വെള്ളരിക്ക, പടവലങ്ങ എന്നിങ്ങനെ പച്ചക്കറികളെല്ലാം സുലഭം. കപ്പ, കാച്ചില്‍, ചേന, ചേമ്പ്‌ എന്നിവ ടണ്‍ കണക്കിനു വിളയിച്ചു വില്‍പ്പന നടത്തി. വിവിധയിനം വാഴകളും തോട്ടത്തില്‍ നിന്നു മികച്ച വിളവു നല്‍കുന്നു. വിഷമയമില്ലാത്ത പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും വാങ്ങാന്‍ ഇടവകയ്‌ക്കു പുറത്തു നിന്നുള്ളവരും എത്താറുണ്ട്‌.


60 ഇനം ബൊഗയിന്‍ വില്ല ചെടികള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള മൊസാന്ത, ചെമ്പരത്തികള്‍, നാലിനം ചെത്തി പൂക്കള്‍, 35 ഇനം ക്രോട്ടണ്‍ ചെടികളും അച്ചന്റെ ആരാമത്തെ വര്‍ണാഭമാക്കുന്നു. ഒരു തുണ്ടുഭൂമി പോലും പാഴാക്കാതെയാണു ചെടികളും ഫലവര്‍ഗങ്ങളും ഇവിടെ തഴച്ചു വളരുന്നത്‌. ഫാ. മടുക്കക്കുഴി അമേരിക്കയിലെ ചിക്കാഗോയില്‍ രണ്ടു ദേവാലയങ്ങളില്‍ വികാരിയായി സേവനം ചെയ്‌തപ്പോള്‍ പള്ളിപ്പരസരത്ത്‌ കൃഷി ചെയ്‌തു വിറ്റത്‌ രണ്ടരലക്ഷം രൂപയുടെ പച്ചക്കറികളാണ്‌. ഈ തുക വിന്‍സെന്റ്‌ ഡി പോള്‍ സംഘടനയ്‌ക്ക് സഹായധനമായി നാട്ടില്‍ കൈമാറി. അച്ചന്റെ കരസ്‌പര്‍ശം ഏല്‍ക്കാത്ത ഒരു ചെടിയോ ഫലവര്‍ഗങ്ങളോ ചെടികളോ പരിസരത്തില്ല. അദ്ദേഹം നേരിട്ടെത്തിയാണു ചെടികള്‍ക്ക്‌ വേണ്ട വളവും ജലവും കൃത്യമായ സമയങ്ങളില്‍ നല്‍കുന്നത്‌. 

കാഞ്ഞിരപ്പള്ളിയിലെ പുരാതനമായ മടുക്കകുഴി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന്‌ പൈതൃകമായി തന്നെ കൃഷിയോട്‌ ഏറെ താത്‌പര്യമുണ്ട്‌. മടുക്കക്കുഴി പാപ്പച്ചിയുടെയും ചിന്നമ്മയുടെയും പതിനൊന്നു മക്കളില്‍ ഇളയവനാണ്‌ ഈ 59 കാരന്‍. ഫലങ്ങള്‍ വിറ്റുകിട്ടുന്ന പണം മുഴുവന്‍ പള്ളി അക്കൗണ്ടില്‍ പാവപ്പെട്ടവര്‍ക്ക്‌ ഭവന നിര്‍മാണം, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം തുടങ്ങിയവയ്‌ക്കായി മാറ്റിവയ്‌ക്കും.  

error: Content is protected !!