കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അറ്റകുറ്റപണികൾക്കായി ചൊവ്വാഴ്ച മുതൽ അടച്ചിടും; പുതിയ ട്രാഫിക് സംവിധാനം നിലവിൽ വന്നു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അറ്റകുറ്റ പണികൾക്കായി ചൊവ്വാഴ്ച മുതൽ അടച്ചിടും.താൽക്കാലികമായി
പുതിയ ട്രാഫിക് സംവിധാനം നിലവിൽ വന്നതായി പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു.
ബസ്റ്റാൻഡിലേക്ക് കയറുന്ന റോഡിന്റെ താൽക്കാലിക അറ്റകുറ്റപ്പണികളാണ് ആരംഭിക്കുന്നത്. ഇതേ തുടർന്നാണ് ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ജാഗ്രതാ സമിതിയുടെതാണ് പുതിയ തീരുമാനങ്ങൾ.
മുണ്ടക്കയം, എരുമേലി ഈരാറ്റുപേട്ട ഭാഗത്ത് നിന്നും വരുന്ന ബസുകൾ അത്യാവശ്യക്കാരെ സിവിൽ സ്റ്റേഷന്റെ ഗേറ്റിന്റെ മറുവശത്ത് ഇറക്കേണ്ടതും തുടർന്ന് കുരിശുകവല വന്നു തിരിഞ്ഞു പുത്തനങ്ങാടി വഴി ബസ് സ്റ്റാന്റിൽ എത്തിച്ചേരേണ്ടതും, സ്റ്റാൻഡിൽ നിന്നും പുറത്തേക്കുള്ള റോഡ് വഴി പുറത്ത് പോകേണ്ടതുമാണ്.
മണിമല പൊൻകുന്നം ഭാഗത്ത് നിന്നും വരുന്ന ബസുകൾ, ഗ്രാൻഡ് ഒപ്പേറ തീയറ്ററിലേക്ക് കയറുന്ന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പുത്തനങ്ങാടി ഭാഗത്തുകൂടി സ്റ്റാൻറിലെത്തി. തുടർന്ന് എക്സിറ്റ് വഴിയിലൂടെ ഇറങ്ങി പോകണം..
മണിമല, പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന ബസുകൾ, കുരിശുകവലയിലെ നിലവിലെ ബസ് സ്റ്റോപ്പിൽ വണ്ടി നിർത്താതെ മുന്നോട്ട് ചെന്ന് മണിമല റോഡിലേയ്ക്ക് കയറുന്നതിന് മുമ്പുള്ള ടാക്സി സ്റ്റാന്റിന് മുൻവശം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടതാണ്. തമ്പലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ, കുരിശുകവലയിലേക്ക് വരാതെ പുത്തനങ്ങാടി വഴി വന്ന്, കെ കെ റോഡിൽ എത്തിച്ചേരേണ്ടതാണ് .
ഗ്രോട്ടോ ഭാഗത്ത് നിന്നും കുരിശുകവലയിലേക്ക് ഗതാഗതം നിരോധിച്ചിട്ടുള്ളതാണ് (വൺ വേ ആയി ക്രമീകരിച്ചിട്ടുള്ളതാണ്)
.
തമ്പലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഗ്രോട്ടോ കഴിയുന്ന ഭാഗത്ത് മാത്രം നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്.
എല്ലാ ബസുകളും നിർബന്ധമായും രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ കുട്ടികളെ ബസ് സ്റ്റാൻറിൽ തന്നെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ് .
പേട്ടക്കവല മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് യാതൊരു കാരണവശാലും ബസുകൾ നിർത്തി ആളുകളെ കയറ്റാനോ ഇറക്കാനോ പാടുള്ളതല്ല.