പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി; രണ്ടുമാസത്തേക്ക് നിരോധനാജ്ഞ
പെരുവന്താനം : പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.
സജിത് ജോസഫ് നിര്‍മിച്ച റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് പണിതത്. പണികൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസിൽ പരാതി നൽകിയില്ല. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.