KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാമ്പഴ മോഷണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

കാഞ്ഞിരപ്പള്ളി മാമ്പഴ മോഷണം കേസിൽ ഒളിവിൽ പോയ പ്രതി പിവി ഷിഹാബിനെ പിടികൂടാനാകാതെ പൊലീസ്. ഷിഹാബ് ഒളിവിൽ പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസിന് തലവേദനയാകുന്നു. ഇതിനിടെ ഷിഹാബിനെതിരെയുള്ള ബലാത്സംഗ കേസിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി.

പൊലീസ് ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ പൊലീസിന്റെ എല്ലാ അന്വേഷണ രീതികളെ പറ്റിയും ഷിഹാബിന് വ്യക്തമായ ബോധ്യമുണ്ട്. ഇതാണ് അന്വേഷണ സംഘത്തെ വലക്കുന്നത്. ഒപ്പം പ്രതിയുടെ മൊബൈൽ ഫോൺ പല ജില്ലകളിലായി മൊബൈൽ റേഞ്ച് കാണിക്കുന്നതും പൊലീസിനെ വട്ടം ചുറ്റിക്കുന്നു. ഷിഹാബിനായി നാലുപാടും അന്വേഷണം ഊർജ്ജിതമാക്കിയപ്പോഴും ഇയാളുടെ സ്വദേശമായ മുണ്ടക്കയത്ത് മൊബൈൽ റേഞ്ച് കാണിച്ചത് പൊലീസിനെ അമ്പരപ്പിച്ചു. സേനയ്ക്കുള്ളിൽ നിന്ന് ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷണമുണ്ട്.

ഇതിനിടെ പ്രതിക്കെതിരെ 2019ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപേക്ഷ നൽകി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഷിഹാബിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നിരവധി പരാതികൾ സേനയ്ക്കുള്ളിലുണ്ട്.

സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തത്. സേനയ്ക്ക് ആകെ കളങ്കമുണ്ടാക്കി എന്നതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി സിപിഒ ഷിഹാബിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

error: Content is protected !!