ഷെഫീഖിന്റെ മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു

കാഞ്ഞിരപ്പള്ളി∙ റിമാൻഡിലിരിക്കെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ടി.എച്ച്.ഷെഫീഖിന്റെ മൃതദേഹവുമായി എത്തിയ ആംബുലൻസ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേട്ടക്കവലയിൽ തടഞ്ഞു. പൊലീസിനെതിരെ മുദ്രാവാക്യങ്ങളുമായി അൻപതോളം പ്രവർത്തകരാണ് ആംബുലൻസ് തടഞ്ഞു പ്രതിഷേധിച്ചത്. പൊലീസിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്നു മുൻകൂട്ടി അറിഞ്ഞതിനാൽ ടൗണിലേക്ക് ‍ആംബുലൻസിനൊപ്പം പൊലീസ് വാഹനങ്ങൾ പ്രവേശിച്ചില്ല. 

ഇതോടെ പ്രതിഷേധക്കാർ ആംബുലൻസ് തടയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാരെ മാറ്റി ആംബുലൻസ് കടത്തിവിട്ടു. ഇതിനു ശേഷവും പൊലീസിനെതിരെ മുദ്രാവാക്യങ്ങളുയർത്തി ദേശീയപാതയിൽ നിലയുറപ്പിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. പിന്നീട് ഇവർ പ്രകടനമായി കടന്നു പോയി. 

ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി കെ.ബേബി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, ജനറൽ സെക്രട്ടറിമാരായ നായിഫ് ഫൈസി, എം.കെ.ഷെമീർ, നിയോജക മണ്ഡലം പ്രസിഡന്റ് ഫെമി മാത്യു, മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രിക്ക് കത്ത് നൽകി

കാഞ്ഞിരപ്പള്ളി∙ കസ്റ്റഡിയിലിരിക്കെ വട്ടകപ്പാറ തൈപ്പറമ്പിൽ ടി.എച്ച്.ഷെഫീഖ് മരിച്ച സംഭവത്തിൽ ‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്ത് നൽകിയതായി ഡോ. എൻ.ജയരാജ് എംഎൽഎ പറഞ്ഞു. പൊലീസിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നു കുടുംബാംഗങ്ങൾ ആരോപിക്കുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി ‍കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

error: Content is protected !!