KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ടൌണിനെ വേദനിപ്പിച്ചു കൊണ്ട് ആഴ്ചകളായി നിർത്താതെ ഓടികൊണ്ടിരുന്ന നായക്ക് ഒടുവിൽ ഓട്ടോഡ്രൈവര്‍മാർ രക്ഷകരായി

 February 13, 2015

കാഞ്ഞിരപ്പള്ളി: കഴുത്തു തുളക്കുന്ന വേദന എടുത്തൽ ആ പാവം ജീവി എന്ത് ചെയ്യുവാൻ …? ഒന്ന് ഉറക്കെ കരഞ്ഞാൽ വേദന ഇരട്ടിയാകും …പിന്നെ എന്ത് ചെയ്യുവാൻ ..ഓടുക തന്നെ …നിർത്താതെ ഓടുക …

കഴിഞ്ഞ ഒരു മാസമായി കഞ്ഞിരപ്പള്ളി ടൌണിന്റെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ നിറുത്താതെ ഓടുകയായിരുന്നു ആ നായ .. അത് എവിടെ നിന്ന് വന്നു എന്ന് ആർക്കും അറിഞ്ഞു കൂടാ .. ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ കഞ്ഞിരപ്പള്ളി ടൌണിൽ കൂടി ശാന്തമായി അത് ഓടികൊണ്ടിരുന്നു … ഒരു മാസമായി … 

ആ നായയെ ആരോ ഓമനിച്ചു വളർത്തിയത്‌ ആയിരുന്നു . നായ വളർന്നപ്പോൾ ചെറുപ്പത്തിൽ കഴുത്തിൽ കെട്ടിയിരുന്ന പ്ളാസ്റ്റിക് ചരട് മുറുകി മുറുകി കഴുത് മുറിഞ്ഞു .. മുറിവുണ്ടായതോടെ വളര്‍ത്തിയിരുന്ന വീട്ടുകാര്‍ നായയെ ഉപേക്ഷിച്ചതാണ് ടൌണില്‍ അലഞ്ഞു തിരിയാന്‍ കാരണമായത്.കഴുത്തില്‍ പ്ളാസ്റ്റിക് ചരട് മുറുകിയുണ്ടായ മുറിവ് പഴുത്ത് വ്രണമായിരുന്നു. പുഴുവരിച്ച വ്രണത്തിലെ അസഹനീയ വേദനയുമായി നായ നിര്‍ത്താതെ ഓടാന്‍ തുടങ്ങിയിട്ട് ഒരു മാസമായി . ടൌണില്‍ ഏറെ തിരക്കുള്ള ദേശീയ പാതയിലൂടെയാണ് നായ വേദന സഹിക്കവയ്യാതെ തലങ്ങും വിലങ്ങും ഓടിയിരുന്നത്

ഈ നായയുടെ വിഷമം കണ്ടു നാട്ടുകാർക്ക്‌ വളരെ സങ്കടമായിരുന്നു . അതിനെ പിടിച്ചു നിർത്തി തുടൽ മാറ്റുവാൻ പലരും ശ്രമിച്ചു എങ്കിലും നായ പിടി കൊടുത്തിരുന്നില്ല . 

എന്നാൽ ഈ വിഷമം കണ്ട കഞ്ഞിരപ്പള്ളിയി പേട്ടക്കവലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ദിവസം രാത്രി പേട്ടറോഡില്‍ വച്ച്‌ നായയെ പിടികൂടി . വല ഉപയോഗിച്ച്‌ പിടിച്ച നായയുടെ വായ് മൂടിക്കെട്ടിയ ശേഷം പ്ളാസ്റ്റിക് ചരട് മുറിച്ചു മാറ്റി. പുഴുവരിച്ച വ്രണത്തില്‍ മരുന്ന് സ്പ്രേ ചെയ്ത് പുഴുവിനെ മുഴുവന്‍ പുറത്താക്കിയ ശേഷം മുറിവ് വൃത്തിയാക്കി മരുന്നുവച്ച്‌ കുത്തിവയ്പും നല്‍കിയശേഷമാണ് വിട്ടയച്ചത്. . 

ആനിക്കാട് സാജന്‍ ഡോഗ്സ് ട്രെയ്നിംഗ് അക്കാഡമി ഉടമ സൈറസ് തോമസാണ് ടൌണിലെ നല്ലവരായ ഓട്ടോഡ്രൈവര്‍മാരുടെ സഹായത്തോടെ നായയെ പിടികൂടി പരിചരിച്ച്‌ ജീവന്‍ രക്ഷപ്പെടുത്തിയത്. 

നേരത്തെ നായയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് ട്രോമാകെയര്‍ വോളണ്ടിയറും ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ ചിറക്കടവ് ചാലേപ്പറമ്ബില്‍ ജോജി ജോസ് മൃഗാശുപത്രിയിലെത്തി വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ജോജി അറിയിച്ചതിനെ തുടര്‍ന്നാണ് സൈറസ് തോമസ് നായയെ പരിചരിക്കാന്‍ എത്തിയത്.

error: Content is protected !!