ആട് കാണിച്ചു കൊടുത്തു, ജോണികുട്ടി താങ്ങി നിർത്തി, ഫയർഫോഴ്സ് വലിച്ചു കയറ്റി, മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ എണ്‍പതുകാരിയായ ലക്ഷ്മിയമ്മയ്ക്ക് ജീവൻ തിരിച്ചു കിട്ടി
December 21, 2014
കാഞ്ഞിരപ്പള്ളി : രക്ഷപെടുവാൻ ഒരു ശതമാനം പോലും ചാൻസ് ഉണ്ടായിരുന്നില്ല ലക്ഷ്മിയമ്മയ്ക്ക് ആ സമയത്ത് …. 80 വയസ്സ് കഴിഞ്ഞ, അവശയായ വൃദ്ധ …ഓർമക്കുറവ് നല്ലപോലെ .. കേൾവി തീരെ ഇല്ല … ആരും അടുത്തില്ലാത്ത സമയത്ത് , രണ്ടാൾ വെള്ളം ഉള്ള , മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണു പോയാൽ എന്തു ചെയ്യാൻ ? വീഴുന്നത് കണ്ടതോ , അറിഞ്ഞതോ ആയ ഒരു മനുഷ്യജീവി പോലുമില്ല . താഴെ വീണ ലക്ഷ്മിയമ്മക്ക് ഒന്ന് ഉറക്കെ കരയുവാണോ വിളിക്കുവാണോ ഉള്ള ത്രാണിയുമില്ല … മരണം ഏതാണ്ട് ഉറപ്പായിരുന്നു …
പക്ഷെ അത്ഭുതങ്ങൾ ലക്ഷ്മിയമ്മയെ കാത്തിരിക്കുന്നുണ്ടായിരുന്നു …
ഓർമക്കുറവും കേൾവിക്കുറവും ബാധിച്ച 80 വയസ്സുള്ള പാറത്തോട് വെക്കാട്ടിൽ ലക്ഷ്മിയമ്മയെ വീട്ടുകാർ വളരെ ശ്രദ്ധയോടെയായിരുന്നു പരിപാലിച്ചിരുന്നത് . പുറത്തു തനിയെ വിടാരില്ലയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടുകാർ അറിയാതെ തനിയെ പുറത്തിറങ്ങി, കിണറ്റിന്റെ അരികിലെത്തി തൊട്ടിയിൽ കിണറ്റിൽ നിന്നും വെള്ളം കൊരുവാൻ ശ്രമിച്ചു .
വെള്ളം വലിച്ചു കൊരുവാൻ ശ്രമിച്ചപ്പോൾ അടിതെറ്റി രണ്ടാൾ വെള്ളം ഉണ്ടായിരുന്ന, മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് വീണു പോയി. അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല ..വീട്ടുകാർ ആരും വീഴുന്ന ശബ്ദം കേട്ടില്ല …
മറ്റാരും ആ വീഴ്ച കണ്ടില്ലെങ്കിലും, കിണറിനോട് അടുത്തു നിര്മിച്ചിരുന്ന തൊഴുത്തിൽ കെട്ടിയിരുന്ന ഒരു ആട് ഈ സംഭവം കണ്ടു ഉച്ചത്തിൽ കരഞ്ഞു ശബ്ദം ഉണ്ടാക്കി കൂട്ടിൽ കൂടി ഓടി നടന്നു .
ആടിന്റെ അസാധാരണ പെരുമാറ്റവും കരച്ചിലും കണ്ടു വീട്ടുക്കാർ ഓടി പുറത്തു വന്നപ്പോൾ , കിണർ നില്ക്കുന്ന സ്ഥലത്തേക്ക് നോക്കി കരയുന്ന ആടിനെയാണ് കണ്ടത് . അത് കണ്ടു സംശയം തോന്നി, കിണറ്റിലേക്ക് നോക്കിയപ്പോൾ വെള്ളത്തിൽ, വെള്ളം കോരുവാൻ ഉപയോഗിക്കുന്ന തൊട്ടിയിൽ ചവിട്ടി, കയറിൽ തൂങ്ങി പിടിച്ചു കിടക്കുന്ന ലക്ഷ്മിയമ്മയെയാണ് കണ്ടത്
ഇവരുടെ നിലവിളി കേട്ടാണ് അയൽവാസിയും പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജോണിക്കുട്ടി മഠത്തിനകവും തെക്കേവയലിൽ അരുണും ഓടി എത്തിയത് . ഇവർ എത്തിയപ്പോൾ വെള്ളം കൊരാനുപയോഗിക്കുന്ന കയറിൽ പിടിച്ചു കിടക്കുന്ന ലക്ഷ്മിയമ്മയെയാണ് കണ്ടത്. കിണറ്റിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.
ഉടൻ ഇരുവരും കയറിലൂടെ കിണറ്റിലിറങ്ങുകയും വെള്ളത്തിൽ താഴ്ന്നു പോകാതെ ലക്ഷ്മിയമ്മയെ താങ്ങി നിർത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുക്കാർ കസേര കെട്ടിയിറക്കി ഇവരെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കാഞ്ഞിരപ്പള്ളി പോലീസിലും തുടർന്ന് ഫയർഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ലക്ഷ്മിയമ്മയെ പുറത്തെത്തിച്ചത്. തുടർന്ന് ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്തായാലും പാറത്തോട് വെക്കാട്ടിൽ ലക്ഷ്മിയമ്മയ്ക്ക് ഇത് പുനർജ്ജന്മം…ആരോടാണു നന്ദി പറയേണ്ടതെന്ന് ലക്ഷ്മിയമ്മയ്ക്ക് അറിയില്ല. താഴെവീണപ്പോൾ കരഞ്ഞു ആളെകൂട്ടിയ ആടിനോടോ, രണ്ടാൾ വെള്ളത്തിൽ തൂങ്ങി കിടന്നുകൊണ്ട് വെള്ളത്തിൽ മുങ്ങിപോകാതെ ഒരു മണിക്കൂർ നേരം തങ്ങി നിർത്തിയ ജോണികുട്ടിയോടോ, അതോ കരക്കു വലിച്ചു കയറ്റിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോടോ…? പക്ഷെ ലക്ഷ്മിയമ്മ തല്ക്കാലം ആരോടും നന്ദി പറയുനില്ല … കാരണം, ഓർമക്കുറവുള്ള ലക്ഷ്മിയമ്മ താൻ കിണറ്റിൽ വീണ കാര്യം പോലും ഇപ്പോൾ ഓർക്കുന്നില്ല ..
വീഡിയോ കാണുക



