എരുമേലിയിൽ അപകടങ്ങൾ കുറയ്ക്കാൻ സുരക്ഷ നടപടികളാണ് പ്രധാനം : കോട്ടയം എസ് പി. കെ. കാർത്തിക്ക്

എരുമേലി : ശബരിമലയ്ക്ക് പോയി ഓരോ അയ്യപ്പ ഭക്തരും സുരക്ഷിതമായി മടങ്ങുന്നതാണ് ഏറ്റവും പ്രധാനമെന്നും അതിന് പോലിസ് വിപുലമായ പ്രവർത്തനങ്ങളാണ് ഇത്തവണ നടപ്പിലാക്കുകയെന്നും ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക്. നിലവിൽ പരിമിതികൾ ഏറെയുണ്ടെങ്കിലും എല്ലാ വകുപ്പുകളും ജനങ്ങളും മുന്നിട്ടിറങ്ങിയാൽ അപകടങ്ങൾ ഇല്ലാത്ത മണ്ഡല മകരവിളക്ക് കാലം യഥാർത്ഥമാകുമെന്ന് അദ്ദേഹം പറഞ്ഞു. എരുമേലി പോലിസ് സ്റ്റേഷനിൽ ശനിയാഴ്ച വിളിച്ചു ചേർത്ത തീർത്ഥാടന മുന്നൊരുക്ക വകുപ്പ് തല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ മുൻകാലത്തെ പോലെ കൂടുതൽ പോലിസ് സേവനം നൽകും. മണ്ഡല, മകരവിളക്ക് ഉത്സവം തീരുന്നത് വരെ ഇതോടൊപ്പം വിപുലമായ പോലിസ് സംവിധാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന ഭക്തരെ സഹായിക്കാൻ വിവിധ ഭാഷകൾ അറിയുന്നവരുടെ സേവനം എരുമേലി പോലിസ് സ്റ്റേഷനിൽ ലഭ്യമാക്കുമെന്ന് എസ് പി അറിയിച്ചു.

റോഡുകൾ പരിശോധിക്കണം.

രണ്ട് ദിവസത്തിനകം മേഖലയിലെ പ്രധാന ശബരിമല പാതകൾ മരാമത്ത്, ദേശീയ പാതാ വിഭാഗം, പോലിസ്, മോട്ടോർ വെഹിക്കിൾ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി തനിക്ക് റിപ്പോർട്ട് നൽകണമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യോട് എസ് പി നിർദേശിച്ചു. ഹമ്പുകൾ മാറ്റണമോ എന്നും എവിടൊക്കെ സിഗ്നൽ ബോർഡുകൾ വേണമെന്നും നിലവിൽ ഉള്ളവ കാടുകൾ മാറ്റി തെളിച്ചതും സംബന്ധിച്ച് റിപ്പോർട്ടിൽ അറിയിക്കണമെന്നും എസ് പി നിർദേശിച്ചു. റോഡുകളുടെ വശങ്ങളിലെ കാടുകൾ നീക്കണം. അപകടങ്ങൾ നേരിടാൻ സേവനത്തിന് അഞ്ച് ആംബുലൻസുകൾ ഉണ്ടാകും. അതീവ അപകട മേഖലയായ കണമലയിൽ ട്രോമോ കെയർ ആംബുലൻസ് ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വഴിയിൽ കേടാകുന്ന വാഹനങ്ങൾക്ക്‌ രാത്രിയിലും സ്പെയർ പാർട്സ് ഉൾപ്പടെ റിപ്പയറിങ് സാധ്യമാക്കാമെന്നും അപകടത്തിൽ പെട്ടാൽ ഉടനെ വാഹനങ്ങൾ നീക്കാൻ ക്രയിൻ ഉൾപ്പടെ സംവിധാനം സജ്ജമാക്കാമെന്നും ഫയർ ഫോഴ്സ്, റോഡ് സേഫ് സോൺ വകുപ്പുകൾ അറിയിച്ചു. ബൈക്ക് പട്രോൾ മൂന്ന് കിലോമീറ്റർ, ഫോർ വീൽ പട്രോൾ അഞ്ച് കിലോമീറ്റർ എന്നിങ്ങനെ നടത്തും.

കാപ്പി നൽകണം.

പാലാ, പൊൻകുന്നം, എന്നിവിടങ്ങളിലും എരുമേലിയിലും തീർത്ഥാടന വാഹനങ്ങൾ രാത്രിയിൽ നിർത്തി ചുക്കുകാപ്പി വിവിധ സംഘടനകളുടെ സഹകരണത്തോടെ നൽകണം. അപകടങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും. ദീർഘ ദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ശരിയായ ഉന്മേഷം നൽകി സുരക്ഷ ഉള്ള യാത്ര നടത്തണമെന്ന ബോധ്യം ഇതിലൂടെ പകരാൻ കഴിയും.

നിൽപ്പ് ഡ്യൂട്ടിയിൽ ഇളവ്.

റോഡുകളിൽ പോലിസ് ഡ്യൂട്ടി പോയിന്റുകളിൽ സദാ സമയവും പോലിസ് നിൽക്കേണ്ടതില്ലെന്നും ഇടയ്ക്ക് ഇരിക്കാൻ കസേര നൽകുമെന്നും ഇതോടൊപ്പം രാത്രിയിൽ വെളിച്ചത്തിൽ പ്രതിഫലിക്കുന്ന സിഗ്നൽ ബാറ്റൺ, ജാക്കറ്റ് എന്നിവ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ മുഖേനെ നൽകണമെന്നും യോഗത്തിൽ എസ് പി നിർദേശിച്ചു. മഴയും വെയിലും തടസം ആകാതെ ട്രാഫിക് ഡ്യൂട്ടി നടത്താൻ പ്രധാന ഡ്യൂട്ടി പോയിന്റുകളിൽ ജനകീയ പങ്കാളിത്തത്തോടെ പോലീസിന് ഇരിപ്പിടങ്ങൾ തയ്യാറാക്കണം.

കടവുകളിൽ സുരക്ഷ.

മുങ്ങി മരണം ഇത്തവണ ഉണ്ടാകരുതെന്നും എപ്പോഴും അടിയന്തിര സഹായം കുളിക്കടവുകളിൽ ഉണ്ടാകണമെന്നും എസ് പി നിർദേശം നൽകി. എല്ലാ കടവുകളിലും 24 മണിക്കൂർ സേവനമായി ലൈഫ് ഗാർഡ് ഉണ്ടാകുമെന്നും ആഴം ഉള്ള കടവുകൾ കയർ കെട്ടി വേർതിരിക്കുമെന്നും വിവിധ ഭാഷകളിൽ അപകട സൂചന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി സുമ നായർ അറിയിച്ചു. കടവുകളിലും പാതകളിലും വഴി വിളക്കുകൾ സ്ഥാപിക്കും.

മാലിന്യത്തിനെതിരെ പോലിസ്.

മാലിന്യം ഇടുന്നവരെ പിടിക്കാൻ പഞ്ചായത്ത്‌ ആവശ്യപ്പെട്ടാൽ പോലിസ് സഹായം നൽകണമെന്ന് എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ യ്ക്ക് എസ് പി നിർദേശം നൽകി. എല്ലാ കടകളും പരിശോധിച്ച് ഹെൽത്ത് കാർഡ് ഉണ്ടോയെന്ന് പോലിസ് നോക്കണം. ഭക്ഷ്യ വിഷ ബാധ തടയാൻ പോലീസും പരിശോധന കർശനമാക്കണമെന്ന് എസ് പി പറഞ്ഞു.

തീ തടയും.

സീസൺ കടകളിൽ തീപിടുത്തം ഉണ്ടാകില്ലെന്ന് കെഎസ്ഇബി ഇലക്ട്രിക്കൽ ഇൻസ്‌പെക്ഷൻ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണമെന്ന് എസ് പി നിർദേശം നൽകി. വാട്ടർ ലോറി ഉൾപ്പടെ വാഹനം സജ്ജമാക്കണം.
കാനന പാതയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗം ഇല്ലെന്ന് ഉറപ്പാക്കാൻ പരിശോധന വേണം .

വനം വകുപ്പ്.

കാനന പാതയിൽ രാത്രിയിൽ തീർത്ഥാടന യാത്രാ നിരോധനം ഉൾപ്പടെ പകൽ സമയങ്ങളിൽ യാത്രാ അനുമതി സമയങ്ങൾ എപ്പോൾ ആണെന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം ആയിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു. എരുമേലിയിൽ നിന്നും കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവിൽ തങ്ങാൻ സൗകര്യം ഇല്ലാത്തതിനാൽ ഒരേ സമയം നൂറിൽ കൂടുതൽ പേരെ തടയാൻ കഴിയില്ലെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

ആവശ്യങ്ങൾ.

കോയിക്കക്കാവ് ഉൾപ്പടെ കാനന പാതയിൽ ആംബുലൻസ് സേവനം വേണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടക ബാഹുല്യം കൂടുമ്പോൾ എരുമേലിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് യഥാസമയം അറിയിപ്പുകൾ ദേവസ്വം ബോർഡ് നൽകണം എന്ന് പോലിസ് ആവശ്യപ്പെട്ടു. എരുമേലിയിൽ ആംബുലൻസ്, ഫയർ ഫോഴ്സ് വാഹനങ്ങൾക്ക്‌ തടസമില്ലാത്ത പാർക്കിംഗ് വേണമെന്ന് അയ്യപ്പ സേവാ സമാജം പ്രതിനിധി മനോജ്‌ എസ് നായർ ആവശ്യപ്പെട്ടു. എക്സറേ സൗകര്യം എരുമേലി സർക്കാർ ആശുപത്രിയിൽ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളിൽ സൗകര്യം സജ്ജമാക്കണമെന്നും ഹൃദയാഘാത മരണങ്ങൾ കുറയ്ക്കാൻ സിപിആർ സൗകര്യം വേണമെന്നും കരിങ്കല്ലുമുഴിയിൽ റോഡിൽ അപകട സാധ്യത പരിഹരിക്കണമെന്നും പ്രസ്സ് ക്ലബ്ബ്‌ പ്രതിനിധി സോജൻ ജേക്കബ് ആവശ്യപ്പെട്ടു.

യോഗത്തിൽ എസ് പി കാർത്തിക്ക്, എഎസ്പി സുഗതൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനിൽകുമാർ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് അനിയൻ എരുമേലി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്മാൻ, പഞ്ചായത്ത്‌ സെക്രട്ടറി സുമ, വില്ലേജ് ഓഫിസർ അനിൽകുമാർ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!