രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ വിദ്യാർഥികൾ; പിടികൂടി ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മോഷണ പരമ്പര

എരുമേലി∙ നഗരത്തിലെ കടകളിൽ തുടർച്ചയായി മോഷണം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പൊലീസ് പിടിയിൽ. ഒരു മാസത്തിനിടെ 12 കടകളിലാണ് ഇവർ മോഷണം നടത്തിയത്. 3 കടകളിൽ 2 തവണ വീതം കയറി മോഷണം നടത്തി. ഒരു പഴക്കടയിലെ ദാനധർമപ്പെട്ടിയിൽ നിന്ന് 2 തവണയായി 12,000 രൂപയും മോഷ്ടിച്ചു. പേട്ടക്കവലയിലും ബസ്‌ സ്റ്റാൻഡ് റോഡിലുമുള്ള കടകളിലുമാണു തുടർച്ചയായി മോഷണങ്ങൾ നടന്നത്.

ആദ്യതവണ 7000 രൂപയും രണ്ടാമത് 5000 രൂപയുമാണു മോഷ്ടിച്ചത്. ഇവർ മൂവരും നഗരത്തിന്റെ സമീപമേഖലയിൽ താമസിക്കുന്നവരും ഒരേ സ്കൂളിൽ പഠിക്കുന്നവരുമാണ്. മോഷണം നടന്ന മിക്ക കടകൾക്കും കാര്യമായ കെട്ടുറപ്പില്ല. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവർ മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം തെളിഞ്ഞത്.

മലഞ്ചരക്ക് കടയിൽ നിന്നു ജാതിക്കാ, കാപ്പിക്കുരു തുടങ്ങിയവ മോഷ്ടിച്ചു മറ്റു കടകളിൽ വിൽക്കുകയും ചെയ്തിരുന്നു. ചില കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടികളുടെ അവ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച രാത്രി ടൗണിൽ സംശയകരമായ സാഹചര്യത്തിൽ പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടിരുന്നു. വീണ്ടും മോഷണത്തിനായി എത്തിയപ്പോഴാണു പിടിയിലായത്. കേസ് രേഖപ്പെടുത്തിയ ശേഷം കുട്ടികളെ കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി.

error: Content is protected !!