പെറ്റമ്മയുടെ സ്വർണ്ണ താലിമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവും, സുഹൃത്തും പോലീസ് പിടിയിൽ.
കാഞ്ഞിരപ്പള്ളി : കാളകെട്ടിയിൽ താമസിക്കുന്ന വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണ താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കുന്നതിനും മറ്റും സഹായിച്ച സുഹൃത്തിനെയും കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ കുര്യന്റെ മകൻ ടോജൻ കുര്യൻ (26), അരുവിത്തറ ചേല പീരുപറമ്പിൽ കബീന്റെ മകൻ, കുട്ടാപ്പി എന്ന് വിളിപ്പേരുള്ള മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി വീട്ടിൽ അകത്തു വച്ച്, ടോജൻ കുര്യൻ, സ്വന്തം അമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണ താലി മാല പൊട്ടിച്ച് ഓടി കളയുകയായിരുന്നു. പൊട്ടിച്ച മാല രണ്ടാം പ്രതിയുടെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പണം വാങ്ങിയശേഷം, പുതിയ മൊബൈൽ ഫോണും , ബാക്കി തുക കടം വീട്ടാനുള്ള വർക്കുംനൽകുകയും കൂട്ടുകാരുമൊത്ത് മദ്യപിച്ച് കളയുകയുമായിരുന്നു. മുൻപും ഒന്നാംപ്രതി വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും എടുത്തുകൊണ്ടുപോയി വിറ്റിട്ടുള്ളതാണ് എന്ന് പോലീസ് അറിയിച്ചു .
രണ്ടാം പ്രതി കോട്ടയം എറണാകുളം, പത്തനംതിട്ട ജില്ലകളിലായി മുൻപ് നിരവധി മോഷണക്കേസുകളിൽ ജയിലിൽ കിടന്നിട്ടുള്ള ആളാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം ഐപിഎസിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി ജോസഫിന്റെ മേൽനോട്ടത്തിൽ, കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ സി കെ മനോജ് , സബ് ഇൻസ്പെക്ടർ വർഷാ മധു, എസ് ഐമാരായ , രംഗനാഥൻ, മനോജ്, എഎസ്ഐമാരായ അജീവുദ്ദിൻ , സീന, ഓമന SCPO ശ്രീജിത്ത്, CPO മാരായ ബിനു ടി കെ, ഹോം ഗാർഡ് ബൈജു എന്നിവ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.
