എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ; 18ന് ഉദ്ഘാടനം.

എരുമേലി : 80 ലക്ഷം ചെലവിട്ട് നിർമാണം പൂർത്തിയായ ആമക്കുന്ന് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പൂഞ്ഞാർ എംഎൽഎ അഡ്വ. എം ജെ സെബാസ്റ്റ്യൻ നിർവഹിക്കും. മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ അതിഥിയായി പങ്കെടുക്കും.
എരുമേലി ടൗണിൽ കാഞ്ഞിരപ്പള്ളി റോഡിന്റെ തുടക്ക ഭാഗത്ത് വലിയ തോടിന് കുറുകെയാണ് ആമക്കുന്ന് പാലം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യായിരിക്കെ ഫണ്ട് അനുവദിച്ച് നിർമാണം തുടങ്ങുകയായിരുന്നു. ഇത്തവണത്തെ ശബരിമല സീസണിന് മുമ്പ് നിർമാണം പൂർത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ച് സീസണിന് രണ്ട് മാസം മുമ്പ് പാലം ഉദ്ഘാടനമാവുകയാണ്. പഴയ പാലം പൊളിച്ചു മാറ്റിയാണ് പുതിയ പാലം നിർമിച്ചത്. പഴയ പാലം അപകടകരമായ സ്ഥിതിയിലായിരുന്നു. തുടർച്ചയായ വെള്ളപ്പൊക്കം ആണ് അപകടത്തിലാക്കിയത്. തോടിന്റെ കരകളിൽ സംരക്ഷണ ഭിത്തികൾ പുതിയ പാലത്തിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്.
വാർഡ് മെമ്പർ നാസർ പനച്ചി ഇടപെട്ട് പഞ്ചായത്ത് ഫണ്ടിൽ നാല് ലക്ഷം ചെലവിട്ട് അപ്രോച്ച് റോഡുകൾ കോൺക്രീറ്റ് ചെയ്തു. പഴയ പാലം അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താൻ ആണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പൊതു പ്രവർത്തകൻ അജു മലയിൽ, മുൻ വാർഡ് മെമ്പർ ജെസ്‌ന നജീബ് എന്നിവർ അന്നത്തെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് നൽകിയ നിവേദന ഫലമായി പുതിയ പാലം നിർമിക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് അംഗം ആശാ ജോയി, ബ്ലോക്ക് അംഗം അഡ്വ. സൂര്യകല, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
