കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ആഘോഷവും സമാപിച്ചു.
കാഞ്ഞിരപ്പള്ളി : പുണ്യപുരാതനവും പ്രസിദ്ധവുമായ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ആഘോഷവും സമാപിച്ചു . കിഴക്കൻ പ്രദേശത്തെ പുരാതന മരിയൻ തീർഥാടന കേന്ദ്രമാണ് പഴയപള്ളി. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത, കാഞ്ഞിരപ്പള്ളിക്കാരുടെ അക്കരയമ്മയുടെ സവിധത്തിൽ തിരുനാൾ ദിവസങ്ങളിൽ പതിനായിരത്തിൽ ഏറെ ഭക്തജനങ്ങളാണ് ദിവസവും എത്തിയിരുന്നത്.
സമാപന ദിവസം, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി.
തിരുനാളിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ മുതൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാവിലെ മുതൽ വിശ്വാസികൾക്ക് നേർച്ച കഞ്ഞി വിതരണം ചെയ്യുന്നുണ്ടായിരുന്നു. വൈകുന്നേരം കുരിശിടിയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് കൊടിയിറക്കി.
കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് മുളങ്ങാശേരിൽ, ഫാ. ഇമ്മാനുവേൽ മണിമല, റെക്ടർ ഫാ. ജോൺ വെട്ടുവയലിൽ എന്നിവർ നേതൃത്വം നൽകി.
