പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ; വീട്ടുപകരണങ്ങളും സാധന സാമഗ്രികളും കത്തിനശിച്ചു; വൻ ദുരന്തം ഒഴിവായി
എരുമേലി / കണമല : വീടിനോട് ചേർന്നുള്ള ഷെഡിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. അപകടസമയത്ത് വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി . ഗ്യാസ് സിലിണ്ടർ രണ്ടായി പിളർന്ന നിലയിലാണ്.
അഴുതമുന്നിയിൽ നിർമാണത്തിലിരുന്ന വിടിനോടു ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറിനു തീ പിടിച്ച് വീട്ടുപകരണങ്ങളും സാധന സാമഗ്രികളും പൂർണമായും കത്തിനശിച്ചു. അഴുതമുന്നി കിഴക്കേ ചുടുകാട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിൽ ഇന്നലെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടസമയത്ത് കുടുംബം സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പിതാവ് ഖാസിമ നെ ഷാഹുലും ഭാര്യ സഫിയായും മകൾ സാദിയയും ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയ സമയത്താണ് ഗ്യാസ് കുറ്റിക്കു തീ പിടിച്ച് പൊട്ടിത്തെറിച്ചത് .
വീട് നിർമാണം നടക്കുന്നതി നാൽ ഷാഹുൽ ഹമീദും കുടുംബവും ഈ ഷെഡിലാണ് താമസിച്ചിരുന്നത്. വീട്ടിലെ മുഴുവൻ സാധനങ്ങളും ഈ ഷെഡിൽ ആണ് സൂക്ഷിച്ചിരുന്നത്. ഷെഡിൽ ഉണ്ടായിരുന്ന 3 കട്ടിലുകളും മേശയും മറ്റ് തടി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഷാഹുലിന്റെ മക്കളുടെ മുഴുവൻ സർട്ടിഫിക്കറ്റുകളും കത്തി നശിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ ആണ് വൻ അപകടത്തിലേക്ക് എത്താതെ തീ കെടുത്താനായത്. വാർഡ് അംഗം ടോം കാലാപ്പറമ്പിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരവധി പേർ സംഘടിച്ച് പെട്ടന്ന് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.

