KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രിയപ്പെട്ട ജോൺ ഡോക്ടറെ അവസാനമായി കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകൾ പിന്നിട്ട ആത്മബന്ധത്തിന് മുന്നിൽ രാഷ്ട്രീയവും തിരക്കുകളും വഴിമാറി.

പൊൻകുന്നം: നാടിന്റെ പ്രിയപ്പെട്ട ഡോക്ടർ ജോണിന്റെ വിയോഗവാർത്ത അറിഞ്ഞതോടെ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് പൊൻകുന്നത്തെത്തി. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട കുടുംബത്തിനൊപ്പം നിൽക്കുക എന്നത് തന്റെ കടമയാണെന്ന നിലയിലാണ് അദ്ദേഹം ഡോക്ടർ ജോണിന്റെ ഭൗതികശരീരം അവസാനമായി കാണാനെത്തിയത്.

ഡോക്ടർ ജോണിന്റെ കുടുംബവുമായി സുരേഷ് ഗോപിയുടെ കുടുംബത്തിനുള്ളത് ഇന്നലെയോ ഇന്നോ തുടങ്ങിയ ബന്ധമല്ല; പതിറ്റാണ്ടുകൾ പിന്നിട്ട ആത്മബന്ധമാണ്.

ഡോക്ടർ ജോണും സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ പിതാവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരുമിച്ച് പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. മെഡിക്കൽ കോളേജ് കാലത്ത് ആരംഭിച്ച ആ സൗഹൃദം പിന്നീട് കുടുംബബന്ധമായി വളർന്നു.

ബന്ധത്തിന്റെ മറ്റൊരു കണ്ണിയായിരുന്നു സുരേഷ് ഗോപിയുടെ ഭാര്യ രാധികയും ഡോക്ടർ ജോണിന്റെ മകൾ സിന്ധു ജോണും. തിരുവനന്തപുരം നിർമ്മല ഭവൻ സ്കൂളിൽ ഒരുമിച്ച് പഠിച്ച ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. അങ്ങനെ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം തലമുറകളിലേക്ക് പടർന്നു.

കാലം കടന്നുപോയി. ജീവിതത്തിൽ പല മാറ്റങ്ങളും വന്നു. എന്നാൽ ആ ബന്ധത്തിന്റെ ഊഷ്മളതയ്ക്ക് മാത്രം ഒരു കാലത്തിനും മങ്ങലേൽപ്പിക്കാനായില്ല.

അതുകൊണ്ടുതന്നെ ജോൺ ഡോക്ടറുടെ വിയോഗവേളയിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം ഒരു ഔപചാരിക സന്ദർശനമായിരുന്നില്ല. പതിറ്റാണ്ടുകളായി ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരു കുടുംബബന്ധത്തിന്റെ സാക്ഷ്യമായിരുന്നു അത്.

ഡോക്ടർ ജോണിന്റെ സംസ്കാരച്ചടങ്ങ് നടന്ന ദിവസം തൃശ്ശൂരിലെ ലൂർദ് പള്ളിയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക കുർബാനയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയ ശേഷമാണ് സുരേഷ് ഗോപി പൊൻകുന്നത്തെത്തിയത്. .

error: Content is protected !!