കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് പുത്തനങ്ങാടി റോഡ് തകർന്നുകിടക്കുവാൻ തുടങ്ങയിട്ട് മാസങ്ങൾ കഴിഞ്ഞു ; ഇനിയും പരിഹാരമായില്ല .
കാഞ്ഞിരപ്പള്ളി : ദേശീയ പാത 183 റോഡിൽ നിന്നും കാഞ്ഞിരപ്പള്ളി ബസ് സ്‌റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിലെ ടാറിങ്ങും കോൺക്രീറ്റും തകർന്നുകിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു . വാഹനങ്ങൾക്ക് ഗതാഗത തടസ്സവും, വിദ്യാർത്ഥികൾക്കും കൽനടയാത്രക്കാർക്കും സഞ്ചാര യോഗ്യമല്ലാത്ത നിലയിലാണ് ഈ റോഡ്. കഴിഞ്ഞ തവണ ഈ ഭാഗം നവീകരിച്ചപ്പോൾ കോൺക്രീറ്റിനു മുകളിലൂടെയാണ് ടാർ ചെയ്‌തത്. ഇപ്പോൾ രണ്ടും തകർന്നു കുഴികളായി. ഇതോടെ ബസുകൾക്ക് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതു ബുദ്ധിമുട്ടായി.
കഷ്ട്ടിച്ച് ഒരു ബസിനു മാത്രം കടന്നു പോകാൻ കഴിയുന്ന ഭാഗത്തെ റോഡാണു തകർന്ന് കുഴികളായത്. അപകട സാധ്യതയും വർധിച്ചു. ബസുകൾ കടന്നുപോകുമ്പോൾ കുഴികളിൽ ചാടിയും, ബസിന്റെ അടിവശം ഇടിച്ചും റോഡ് കൂടുതൽ തകരുന്ന സ്‌ഥിതിയാണ്. മഴ ശക്തിപ്രാപിച്ചതോടെ ഓടയില്ലാത്ത റോഡിലൂടെ വെള്ളം കുത്തിയൊഴുകിയതാണ് റോഡ് തകരാൻ കാരണം. ബസ് സ്‌റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴക്കാലത്ത് ബസ് സ്‌റ്റാൻഡിൽ നിന്നുൾപ്പെടെയുള്ള വെള്ളം ഒഴുകിയെത്തി വഴിയരികിലും കെട്ടിടങ്ങൾക്കിടയിലുമായി കെട്ടിക്കിടക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വീതി തീർത്തും കുറഞ്ഞ റോഡിന്റെ ശോച്യാവസ്‌ഥ പരിഹരിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
