എരുമേലിയിൽ നിന്ന് കാണാതായ സുമേഷ് ലാൽ (57) നെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
എരുമേലി : ഇക്കഴിഞ്ഞ 15 ന് കോട്ടയത്തിന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ വ്യാപാരിയായ ഗൃഹനാഥനെ കാണാതായി എന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാൽ (57) നെയാണ് തമിഴ്നാട് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകിട്ട് തന്നെ ലോഡ്ജിൽ മുറിയെടുത്തതയാണ് വിവരം. എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ പുത്തൂർ ആണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പോലീസിൽ നിന്ന് ഒരു എസ് ഐ യും രണ്ട് സിവിൽ പോലിസ് ഓഫിസർമാരും പുത്തൂരിൽ എത്തി ഫോൺ ലൊക്കേഷൻ പ്രകാരം അന്വേഷണം നടത്തുമ്പോൾ പുത്തൂർ സി ഐ എരുമേലി പോലിസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് കിട്ടിയ ആധാർ കാർഡിൽ പേര് സുമേഷ് ലാൽ ആണെന്നും മേൽവിലാസം എരുമേലി ആണെന്നും അറിയിച്ചത്. പുത്തൂരിൽ ഉണ്ടായിരുന്ന എരുമേലി പോലിസ് സംഘം തുടർന്ന് ലോഡ്ജിൽ എത്തി മൃതദേഹം പരിശോധിച്ചു. എരുമേലിയിലുള്ള ബന്ധുക്കൾ നൽകിയ അടയാളങ്ങൾ പരിശോധിച്ച് മൃതദേഹം സുമേഷ് ലാലിന്റെ ആണെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും പൊതുപ്രവർത്തകരും എരുമേലിയിൽ നിന്ന് മധുരയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബ്ബർ വ്യാപാരവും ഒപ്പം പെയിന്റ കടയിൽ മാനേജരായും ജോലി ചെയ്തു വരികയായിരുന്നു സുമേഷ് ലാൽ . ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനും അടങ്ങുന്നതാണ് കുടുംബം. മരണപ്പെട്ട സുമേഷിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
