പ്രവാസി സംരംഭകന്റെ ലോഡ്ജ് കെട്ടിടത്തിന് നമ്പരിടാത്ത വിഷയം; ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി.അംഗങ്ങളുടെ വാക്കൗട്ട്, പ്രതിഷേധം..

പൊൻകുന്നം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സമ്പാദ്യം നിക്ഷേപിച്ച് ലോഡ്ജ് ആരംഭിച്ച സംരംഭകനെ കെട്ടിടത്തിന് നമ്പർ കൊടുക്കാതെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിറക്കടവ് പഞ്ചായത്തിലെ എൽ.ഡി.എഫ്.ഭരണസമിതി വേട്ടയാടുകയാണെന്ന് ആരോപിച്ച് ബി.ജെ.പി.അംഗങ്ങൾ വാക്കൗട്ട് നടത്തി പ്രതിഷേധിച്ചു.
തുടർന്ന് ബി.ജെ.പി.യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം നടത്തി. കെട്ടിടത്തിന് നിയമാനുസൃതമായി നൽകേണ്ട നമ്പർ നിഷേധിച്ച് സംരംഭകനെ ഉപദ്രവിക്കുകയാണ്. അനുകൂലമായി കോടതി ഉത്തരവുകൾ വന്നിട്ടും നടപ്പാക്കാതെ പകപോക്കൽ നിലപാട് തുടരുകയാണ്. ഭരണസമിതിയുടെ താളത്തിനൊത്ത് തുള്ളി നിയമവും കോടതിവിധിയും അവഗണിക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥർ, കോടതിയലക്ഷ്യക്കേസ് വന്നാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും തങ്ങൾക്കായിരിക്കുമെന്ന് ഓർക്കണമെന്നും ബി.ജെ.പി.നേതാക്കൾ പറഞ്ഞു.
അനാവശ്യ വ്യവഹാരങ്ങളിലൂടെ പഞ്ചായത്തിന് സാമ്പത്തിക ബാധ്യത വരുത്തുകയും ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ പകപോക്കലിനു പാഴാക്കുകയും ചെയ്യുന്ന ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ബി.ജെ.പി.പാർലമെന്ററി പാർട്ടി നേതാവ് ഗോപി പാറാംതോട്, ചിറക്കടവ് ഏരിയ പ്രസിഡന്റ് ജിതിൻ ജയകുമാർ, ചെറുവള്ളി ഏരിയ പ്രസിഡന്റ് ജിൻസ് നല്ലേപ്പറമ്പിൽ, അനൂപ് ചന്ദ്രൻ, എ.എസ്.റെജികുമാർ, എം.എൻ.വിനോദ്, വി.ആർ.പ്രകാശ്, ഷീജ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് ബാബു, ഉഷാ ശ്രീകുമാർ, സുബിതാ ബിനോയ്, സൗമ്യാ പ്രസാദ്, ലതാ ശ്രീകുമാർ, വിഷ്ണു എസ്.നായർ എന്നിവർ കമ്മിറ്റി ബഹിഷ്‌ക്കരിച്ച് സമരത്തിനിറങ്ങി.
