കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വയോധികന്റെ ഇരുകാലുകളിൽ കൂടി ബസ് കയറിയിറങ്ങി ഗുരുതര പരുക്ക്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ശനിയാഴ്ച രാവിലെ പത്തരയോടെ 80 വയസ്സുള്ള വയോധികന്റെ ഇരുകാലുകളിലും കൂടി സ്വകാര്യ ബസ് കയറിയിറങ്ങി ഗുരുതര പരുക്കേറ്റു. വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് കത്തികളുടെ വ്യാപാരം നടത്തുന്ന തുലാപ്പള്ളി സ്വദേശി വാലുമണ്ണേൽ ജോൺ (80) -ന്റെ കാലുകളിലൂടെ ആണ് ബസിന്റെ ടയർ കയറി ഇറങ്ങിയത്.
കട്ടപ്പനയ്ക്ക് പോയ ദേവമാത ബസ്സിനോട് ചേർന്ന് മുൻപിൽ കൂടി കുറുകെ കടക്കുമ്പോഴാണ് ഡ്രൈവറുടെ ദൃഷ്ടിയിൽ പെടാതെ ബസ് തട്ടി വീണു കാലിലൂടെ ടയർ കയറിയിറങ്ങിയത്. ഇരുകാലുകളും ഒടിഞ്ഞ വയോധികനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
