വെള്ളത്താൽ ചുറ്റപ്പെട്ട് , ഒറ്റപ്പെട്ട് അറയാഞ്ഞിലിമണ്ണ് : രണ്ട് രോഗികളെ വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികമായി അക്കരെയിൽ എത്തിച്ച്, ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മുക്കൂട്ടുതറ : കര കവിഞ്ഞ പമ്പാ നദിയിൽ മുങ്ങിയ അറയാഞ്ഞിലിമണ്ണ് പാലത്തിലൂടെ കഴിഞ്ഞ ദിവസം രണ്ട് പേരെ ഡയാലിസിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുവാൻ പാലത്തിൽ വെള്ളം കുറയുന്നത് കാത്തിരിക്കുകയായിരുന്നു നാട്. വെള്ളം അൽപ്പം താഴ്ന്നപ്പോൾ, കുത്തൊഴുക്കിന് കുറച്ചു ശമനം വന്നപ്പോൾ, വടം കയർ ഇരു കരകളിലുമായി ബന്ധിപ്പിച്ച് അതിൽ രക്ഷാ പ്രവർത്തകർ പിടിച്ചു പാലത്തിലൂടെ സാഹസപ്പെട്ട് ആണ് സ്ട്രക്ച്ചറിൽ കിടത്തി രണ്ട് പേരെയും ഇന്നലെ ആശുപത്രിയിൽ എത്തിക്കാൻ മറുകര താണ്ടിയത്.
അറയാഞ്ഞിലിമണ്ണ് സ്വദേശികളായ ചെരുവിൽ അപ്പുക്കുട്ടൻ (58) നെ ആദ്യവും, തുടർന്ന് റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ പുന്നമണ്ണിൽ സജി (56) യും ഫയർ ഫോഴ്സ്, പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അക്കരെയിൽ എത്തിച്ചത്. കോട്ടയത്ത് ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ച രണ്ട് പേരെയും ഇനി തിരികെ അറയാഞ്ഞിലിമണ്ണിൽ എത്തിക്കണമെങ്കിൽ പാലത്തിൽ ജലനിരപ്പ് താഴണം. അല്ലെങ്കിൽ ഇവരെ പാലത്തിന്റെ ഇക്കരെയിൽ ഇടകടത്തിയിൽ ബന്ധു വീടുകളിലോ മറ്റോ താമസിപ്പിക്കേണ്ടി വരും.
മൂന്ന് വശം വനവും ഒരു വശം പമ്പയാറും അതിർത്തിയായ അറയാഞ്ഞിലിമണ്ണിലേക്കുള്ള ഏക ഗതാഗത മാർഗമായ പാലം കഴിഞ്ഞ രണ്ട് ദിവസമായി പൂർണമായും വെള്ളത്തിനടിയിലാണ്.
