പി.പി. റോഡിൽ അപകടം. തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
പൈക : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സിഎസ്കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൈക ഭാഗത്തു നിന്ന് വരികയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ ഓപ്പറേറ്റർമാരാണ്. മൂവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്ക് പിന്നിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ശരത് ലാൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
മൂന്ന് പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലന്ന് പാലാ പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
