പ്ലസ്‌ടു വിദ്യാർഥിക്ക് മർദനം: യുവാവ് അറസ്‌റ്റിൽ.
പൊൻകുന്നം: പതിനാറുകാരനായ പ്ലസ്‌ടു വിദ്യാർഥിയെ യുവാക്കൾ സംഘം ചേർന്നു വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് സെന്റർ കാരിപ്പൊയ്ക വലിയപറമ്പിൽ അരുൺ വിശ്വനെ (37) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കേസിൽ അരുണിന്റെ സു ഹൃത്തുക്കളായ നാലുപേരെക്കൂടി പൊലീസ് തിരയുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. വിദ്യാർഥിയെ സുഹൃത്തുക്കൾ ബൈക്കിൽ വീട്ടിൽ കൊണ്ടുപോയി വിട്ടശേഷം മടങ്ങുന്ന വഴി വഴിയരികിൽനിന്ന അരുണും സംഘവുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് വിദ്യാർഥിയുടെ സുഹൃത്തുക്കൾ പോവുകയും ചെയ്തു. ഇവരുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടാണ് അരുണും സംഘവും വിദ്യാർഥിയുടെ വീട്ടിലെത്തിയത്. മർദനത്തിൽ പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി.
