കാറിടിച്ച് മറിഞ്ഞ ഓട്ടോയിൽ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ചു അയ്യപ്പഭക്ത.
എരുമേലി : അമിത വേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചു. ഓട്ടോയിൽ അമ്മയ്‌ക്കൊപ്പമിരുന്ന പിഞ്ചുകുഞ്ഞിനെ ഓടിച്ചെന്ന് എടുത്തു രക്ഷിച്ചു ശബരിമല തീർത്ഥാടക. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിന് സിസി ക്യാമറ ദൃശ്യങ്ങൾ തേടി പോലിസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം രാത്രിയിൽ എരുമേലി കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു സംഭവം. റാന്നി റോഡിൽ നിന്നുമെത്തിയ കാർ രാജാപ്പടിയിൽ നിന്നും പ്രധാന റോഡിലേക്ക് കയറിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് പിഞ്ചുകുഞ്ഞും മാതാവും അടക്കം യാത്രക്കാർ അതിനടിയിലായി. ഉടൻ തന്നെ അതുവഴിയെത്തിയ ശബരിമല തീർഥാടക സംഘത്തിലെ ഒരു സ്ത്രീ കുഞ്ഞിനെ എടുക്കുകയായിരുന്നു. തുടർന്ന് ഓടിക്കൂടിയവർ ഓട്ടോറിക്ഷ ഉയർത്തി നീക്കി. വഴിയരികിൽ നിർത്തിയിരുന്ന ബൈക്കും ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീണു. ബൈക്കിന് സമീപമുണ്ടായിരുന്ന യുവാവിനും നിസാര പരുക്കേറ്റു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടിച്ചിട്ട് നിർത്താതെ പോയ കാറിൻ്റെ ലഭ്യമായ സിസിടിവി ദൃശ്യത്തിൽ വെള്ള ഐ റ്റെൻ കാർ എന്നാണ് പ്രാഥമിക വിവരം.
