KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കണമലയിൽ 3 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പമ്പാവാലി∙ കണമലയിൽ പേപ്പട്ടി 3 പേരെ കടിച്ചു; 6 തെരുവു നായകൾക്കും കടിയേറ്റു. സ്കൂൾ വിദ്യാർഥികളും ശബരിമല തീർഥാടകരും അടക്കമുള്ള ആളുകൾ തങ്ങുന്ന സ്ഥലമായതിനാൽ നാട്ടുകാർ ആശങ്കയിൽ. നായയുടെ കടിയേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടി. രാവിലെ നടക്കാൻ ഇറങ്ങിയവർ അടക്കമുള്ളവർക്കാണു പേപ്പട്ടിയുടെ കടിയേറ്റത്. പാർക്ക് ചെയ്തിരുന്ന വണ്ടികൾക്കും നായ കേടുപാടുണ്ടാക്കി. നായയെ പിന്നീടു നാട്ടുകാർ കല്ലെറിഞ്ഞു കൊന്നു. കണമല കവലയിൽ കിടക്കുന്ന നായ്ക്കൾ നാട്ടുകാരുടെ നിരീക്ഷണത്തിലാണ്. 2 നായ്ക്കൾ അസ്വസ്ഥത കാണിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

2018ലെ പ്രളയത്തിനു ശേഷം എരുമേലി പഞ്ചായത്തിൽ തെരുവു നായ്ക്കൾ കൂട്ടത്തോടെ എത്തിയിരിക്കുകയാണ്. പമ്പാനദിയിൽ വെള്ളം ഉയർന്നു റാന്നി അടക്കമുള്ള മേഖലകൾ മൂടിയതോടെ രക്ഷാമാർഗമായി ഇവ എരുമേലി പ്രദേശത്തേക്ക് എത്തുകയായിരുന്നു. എരുമേലി, മുക്കൂട്ടുതറ, മണിമല, പൊന്തൻപുഴ, കരിമ്പിൻതോട്, മുക്കട പ്രദേശങ്ങളിൽ നൂറുകണക്കിനു തെരുവുനായകളാണുള്ളത്. ഇവയ്ക്കു പേവിഷബാധ ഏൽക്കുന്നതോടെ മനുഷ്യർക്കും മറ്റു നാൽക്കാലികൾക്കും ഭീഷണിയാവുന്നു.

തെരുവു നായ്ക്കളെ പിടികൂടി കൊല്ലാൻ നിലവിൽ വ്യവസ്ഥയില്ലാത്തതിനാൽ പഞ്ചായത്ത് അധികൃതർക്ക് ഒന്നും ചെയ്യാനാവുന്നില്ല.  പാതകളിൽ സാമൂഹിക വിരുദ്ധർ മാലിന്യം വലിച്ചെറിയുന്നതു തെരുവുനായക്കളുടെ ശല്യം വർധിക്കാൻ ഇടയാക്കുന്നു. ഇരുവശത്തും വനമുള്ള കനകപ്പലം, കരിമ്പിൻതോട്, മുക്കട, പൊന്തപുഴ റോഡിലും എസ്റ്റേറ്റ് പാതകളിലും തെരുവുനായശല്യം രൂക്ഷമാണ്.

error: Content is protected !!