വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ശതാബ്‌ദി ആഘോഷ ഉദ്ഘാടനം 5ന്

കാഞ്ഞിരപ്പള്ളി : വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് അഞ്ചാം തീയതി തുടക്കമാകും. ഞായറാഴ്ച വൈകിട്ട് 4.30 ന് കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ജൂബിലി പതാക ഉയർത്തുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്യുന്നതോടുകൂടി ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ പദ്ധതികളാണ് ജൂബിലിയോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ആധ്യാത്മിക ജീവകാരുണ്യ – വൈജ്ഞാനിക -തൊഴിലധിഷ്ടിത, കാർഷിക മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.വിവിധ പ്രായക്കാർക്കുള്ള ആത്മീയ നവീകരണ പദ്ധതികൾ, ഭവനനിർമാണ, വിവാഹ സഹായ പദ്ധതികൾ, വിവിധ വിദ്യാഭ്യാസ- ആരോഗ്യ സഹായ പദ്ധതികൾ, തൊഴിൽ അധിഷ്ടിത പരിശീലനങ്ങൾ, ഇൻഫാമിന്റെ സഹകരണത്തോടെ വിവിധ കാർഷിക ക്ഷേമ പദ്ധതികൾ, വൈദിക -സന്യസ്ത സംഗമം, കുടുംബ ശാക്തീകരണ പരിപാടികൾ, ഫൊറോനയുടെ കീഴിലെ ഒൻപത് ദൈവാലയങ്ങളിലെ വിശ്വാസ സമൂഹ സംഗമം. പ്രവാസി സംഗമം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുക.

150 കുടുംബങ്ങളുമായി 1925 ലെ പുതുഞായറാഴ്ചയാണ് ദൈവാലയം കൂദാശ ചെയ്യപ്പെട്ടത്.ഫാ. മാത്യു വള്ളപ്പാട്ട് ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി.

കാഞ്ഞിരപ്പള്ളിയുടെ കിഴക്കൻ മേഖലകളായ പഴുത്തടം, പാലപ്ര, ചോറ്റി, ചിറ്റടി, പഴുമല, വേങ്ങത്താനം, വടക്കേമല, ഇടക്കുന്നം, ഇഞ്ചിയാനി, പറത്താനം, മാങ്ങാപ്പാറ, മുണ്ടക്കയം, പാലൂർക്കാവ്, തെക്കേമല, പെരുവന്താനം തുടങ്ങി അതിവിശാലമായ പ്രദേശങ്ങൾ ഉൾകൊള്ളുന്നതായിരുന്നു ആദ്യകാല വെളിച്ചിയാനി ഇടവക.നിലവിൽ 750 കുടുംബങ്ങളും മൂവായിരത്തിലധികം ഇടവകാംഗങ്ങളും വെളിച്ചിയാനി ഇടവകയെ സമ്പന്നമാക്കുന്നു.

   2025 മെയ് അഞ്ചിന് സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇടവകത്തിരുന്നാളിനോടനുബന്ധിച്ചുള്ള കൃതജ്ഞതാ ബലിയോടുകൂടി ജൂബിലി വർഷത്തിന് പരിസമാപ്‌തിയാകും.

1950ൽ ഇടവകയുടെ രജത ജൂബിലിയും 1975ൽ സുവർണ്ണ ജൂബിലിയും 2000 ത്തിൽ പ്ലാറ്റിനം ജൂബിലിയും വിപുലമായ രീതിയിൽ കൊണ്ടാടുകയുണ്ടായി.
ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചുവരുന്നു.
ആഘോഷപരിപാടികൾ വിശദീകരിക്കാൻ ചേർന്ന പത്രസമ്മേളനത്തിൽ വെളിച്ചിയാനി ഫൊറോന വികാരി ഫാ. ഇമ്മാനുവൽ മടുക്കക്കുഴി, ജനറൽ കൺവീനർ പ്രൊഫ. സാജു കൊച്ചുവീട്ടിൽ, പബ്ലിസിറ്റി കൺവീനർ വർഗീസ് കൊച്ചു കുന്നേൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!