ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി; ഭൂമി ഉടമകളുടെ കൈകളിലേക്ക് തിരികെയെത്തി

എരുമേലി : ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, കോടതി വിധി എതിരായതോടെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഇതേവരെ സ്വീകരിച്ച നടപടികളെല്ലാം ഇതോടെ ഇല്ലാതായി. ജൂലായ് 31-ന്‌ ഇതിനായി പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കുകയായിരുന്നു. ഭൂമി ഉടമകളുടെ കൈകളിലേക്ക് സാങ്കേതികമായി മടങ്ങി.

വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, സർക്കാർ നടപടികളിലെ പിഴവ് ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോൾ, രണ്ട് നിയമപ്രശ്നമാണ് സർക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയിൽ പഠനം നടത്തിയത് സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഭൂമി ആരുടേതെന്ന് വിജ്ഞാപനത്തിൽ പറയേണ്ടതുണ്ട്. ഇൗ കുറവുകൾ കോടതിയിൽ അംഗീകരിച്ച സർക്കാർ റദ്ദാക്കലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4(1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാകും.

സാമൂഹികാഘാതപഠനത്തിന് പുതിയ ഏജൻസിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികൾ ആദ്യംമുതൽ തുടങ്ങേണ്ടിവരും. ഒരുവർഷം നീണ്ട പ്രവർത്തനമാണ് സാമൂഹികാഘാതപഠനം. ഇൗ റിപ്പോർട്ട് പരിശോധിക്കാനും ഭൂവുടമകളെ കാണാനും നിയോഗിച്ച വിദഗ്ധസമിതിക്കും ആറുമാസംവരെ പ്രവർത്തനം വേണ്ടിവന്നു.

error: Content is protected !!